ഇറാനും ഇസ്രയേലും തമ്മിലുളള സംഘര്‍ഷം രൂക്ഷമാകുന്നു. ഇറാന്റെ ഒരു സൈനിക നേതാവിനെ കൂടി വധിച്ച് ഇസ്രയേല്‍. ഇറാന്‍ പരമോന്നത നേതാവ് ആയത്തൊള്ള ഖമനേയിയുടെ വിശ്വസ്തന്‍ അലി ഷദ്മാനി ആണ് കൊല്ലപ്പെട്ടത്. സൈനിക ഹൈഡ് ക്വാര്‍ട്ടേഴ്‌സിന്റെ തലവന്‍ കൂടിയാണ് അലി ഷദ്മാനി. ജൂണ്‍ 13നാണ് ഇയാളെ സൈനിക ഹൈഡ് ക്വാര്‍ട്ടേഴ്‌സിന്റെ തലവനായി നിയമിച്ചത്.
അതേസമയം ഇസ്രയേല്‍ തലസ്ഥാനമായ ടെല്‍ അവീവില്‍ മിസൈല്‍ വര്‍ഷം തുടരുകയാണ്. ഇറാന്‍ തൊടുത്ത രണ്ട് മിസൈലുകള്‍ ടെല്‍ അവീവില്‍ പതിച്ചു. വ്യോമാക്രമണം രൂക്ഷമായതോടെ തെക്ക്-പടിഞ്ഞാറന്‍ ഇസ്രയേലില്‍ വ്യോമ പ്രതിരോധ സംവിധാനം കൂടുതല്‍ ശക്തമാക്കിയതായി ഇസ്രയേല്‍ സൈന്യം വ്യക്തമാക്കി. ഇസ്രയേലിലെ ടെല്‍ അവീവ്, പിറ്റാഹ് തിക്വ, ഹൈഫ തുടങ്ങിയ നഗരങ്ങളിലേക്ക് ഇറാന്‍ ബാലിസ്റ്റിക് മിസൈലുകള്‍ അയച്ചു. ആക്രമണത്തില്‍ ഇസ്രയേലില്‍ ഇതുവരെ 24 പേര്‍ കൊല്ലപ്പെട്ടതായാണ് വിവരം.

ആക്രമണത്തില്‍ ഹൈഫ തുറമുഖത്തിനടുത്ത വൈദ്യുത നിലയത്തിലും ടെല്‍ അവീവില്‍ യു എസ് നയതന്ത്ര കാര്യാലയത്തിലും തകരാറുണ്ടായി. ഇസ്രയേലിന്റെ എഫ് 35 വിമാനങ്ങള്‍ വെടിവച്ചിട്ടതായി ഇറാന്‍ അവകാശപ്പെട്ടു. അതിനിടെ ടെഹ്റാനില്‍ നിന്നും ജനം അടിയന്തരമായി ഒഴിയണമെന്ന് ഡോണള്‍ഡ് ട്രംപ് മുന്നറിയിപ്പ് നല്‍കി. ആണവക്കരാറില്‍ ഒപ്പിടാത്ത ഇറാന്‍ മനുഷ്യജീവന് വിലകല്‍പ്പിക്കുന്നില്ലെന്നും ഇറാന്‍ കരാര്‍ ഒപ്പിടേണ്ടിയിരുന്നുവെന്നും ട്രംപ് വ്യക്തമാക്കി.
അതേസമയം സംഘര്‍ഷം അവസാനിപ്പിക്കാന്‍ നയതന്ത്രശ്രമങ്ങള്‍ നടത്തിവരികയാണെന്ന് തുര്‍ക്കി പ്രസിഡന്റ് റജബ് തയ്യിബ് എര്‍ദോഗന്‍ വ്യക്തമാക്കി. സമാധാന ഉടമ്പടിക്ക് അമേരിക്ക വാഗ്ദാനം ചെയ്തിട്ടുണ്ടെന്ന് ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവല്‍ മക്രോണ്‍ അറിയിച്ചു. അമേരിക്കയ്ക്ക് വെടിനിര്‍ത്തല്‍ കൈവരിക്കാന്‍ കഴിയുമെങ്കില്‍ അത് വളരെ നല്ല കാര്യമാണെന്നും, ഫ്രാന്‍സ് അതിനെ പിന്തുണയ്ക്കുമെന്നും അദ്ദേഹം അറിയിച്ചു.