ഇസ്‌ലാമാബാദ്: അടുത്ത വർഷത്തെ സമാധാന നൊബേൽ പുരസ്കാരത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പേര് ശുപാർശ ചെയ്ത പാക്കിസ്ഥാൻ ഇറാനിൽ യുഎസ് നടത്തിയ ആക്രമണത്തെ ശക്തമായി അപലപിച്ച് രംഗത്ത്. കഴിഞ്ഞ മാസം ഓപ്പറേഷൻ സിന്ദൂറിനു പിന്നാലെ ഇന്ത്യയും പാക്കിസ്ഥാനുമായി ഉടലെടുത്ത സംഘർഷ സാഹചര്യത്തിൽ ഇടപെട്ടെന്നു പറഞ്ഞാണ് സമാധാനത്തിനുള്ള നൊബേൽ പുരസ്കാരത്തിന് ട്രംപ് അർഹനാണെന്ന് പാക്കിസ്ഥാൻ പറഞ്ഞത്.

‘‘മേഖലയിലെ പ്രശ്നങ്ങൾ ഇനിയും മോശമാകുന്നതിൽ ഞങ്ങൾക്ക് ആശങ്കയുണ്ട്. ഇറാനെതിരായ നടപടി അങ്ങേയറ്റം അസ്വസ്ഥതയുണ്ടാക്കുന്നു. സംഘർഷം കൈവിട്ടുപോയാൽ മേഖലയിൽ അതിന്റെ പ്രത്യാഘാതം വലുതായിരിക്കും. സംഘർഷം ഉടനടി അവസാനിപ്പിക്കണം. യുഎൻ ചാർട്ടറിനനുസരിച്ചുള്ള ചർച്ചയും നയതന്ത്രവും നടപ്പാക്കണം,’’ പാക്ക് വിദേശകാര്യമന്ത്രാലയം വാർത്താക്കുറിപ്പിലൂടെ അറിയിച്ചു. ഇറാനുമായി 900 കി.മീ. നീളമുള്ള അതിർത്തിയാണ് പാക്കിസ്ഥാന്. ഇറാന് സ്വയം പ്രതിരോധിക്കാൻ എല്ലാ അവകാശവും ഉണ്ടെന്നും കുറിപ്പിൽ പറയുന്നു.
