വാഷിങ്ടൺ : യുഎസ് മുന്നോട്ടുവെച്ച ഗാസ വെടിനിർത്തൽ പദ്ധതിയിൽ ചർച്ചകൾ പുരോഗമിക്കവേ, യുഎസ് സന്ദർശനം ആരംഭിച്ച് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു. വൈറ്റ് ഹൗസിൽ പ്രസിഡൻ്റ് ഡോണൾഡ് ട്രംപുമായുള്ള കൂടിക്കാഴ്ചയിൽ ഗാസയും ഇറാനും പ്രധാന ചർച്ചാ വിഷയങ്ങളാകും. വെടിനിർത്തൽ ശുപാർശ പ്രകാരം, ഗാസയിൽ ശേഷിക്കുന്ന ബന്ദികളെ ഘട്ടംഘട്ടമായി കൈമാറുകയും ഇസ്രയേൽ സൈന്യം ഭാഗികമായി പിന്മാറുകയും ചെയ്യും. ഈ വെടിനിർത്തൽ കാലയളവിലാണ് സ്ഥിരം വെടിനിർത്തലിനായുള്ള ചർച്ചകൾ നടക്കുക. കെയ്റോയിലും ദോഹയിലും നടക്കുന്ന മധ്യസ്ഥ ചർച്ചകളിൽ പുരോഗതിയുണ്ടെന്നാണ് സൂചന.

അതേസമയം, ഹൂതികളെ ലക്ഷ്യമിട്ട് ഇസ്രയേൽ ഇന്നലെ പുലർച്ചെ യെമനിലെ ഹൈദൈദ, റാസ് ഇസ, സാലിഫ് എന്നീ മൂന്ന് തുറമുഖങ്ങളിൽ ബോംബാക്രമണം നടത്തി. ഇതിന് തിരിച്ചടിയായി ഹൂതികൾ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തിയെങ്കിലും ആളപായമൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. ഞായറാഴ്ച ചെങ്കടലിൽ ഹൂതികൾ നടത്തിയ മിസൈൽ ആക്രമണത്തിൽ ഒരു ചരക്കുകപ്പലിന് തീപിടിക്കുകയും ജീവനക്കാരെ രക്ഷപ്പെടുത്തുകയും ചെയ്തിരുന്നു.