ഗവർണറുടെ സുരക്ഷ സിആർപിഎഫ് ഏറ്റെടുത്തു. ഗവർണർക്ക് സുരക്ഷയൊരുക്കി കമാൻഡോ സംഘം സ്ഥലത്തെത്തി. ഇസഡ് പ്ലസ് സുരക്ഷ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന്റെ തീരുമാനപ്രകാരമാണ്. തിരുവനന്തപുരത്ത് പൊലീസ് വലയം ഭേദിച്ച് ഗവർണർക്ക് നേരെ കരിങ്കൊടി പ്രതിഷേധമുണ്ടായിരുന്നു. പ്രതിഷേധക്കിനെത്തിയ എസ്എഫ്ഐ പ്രവർത്തകരെ പൂർണമായി തടയാൻ പൊലീസിന് സാധിച്ചില്ല. സംഭവവുമായി ബന്ധപ്പെട്ട് എസ്എഫ്ഐ വഞ്ചിയൂർ എരിയ പ്രസിഡന്റ് രേവന്തിനെ അറസ്റ്റ് ചെയ്തു.
അത്യന്തം നാടകീയമായ രംഗങ്ങളാണ് ഇന്ന് രാവിലെ നിലമേലിൽ ഉണ്ടായത്. എസ്എഫ്ഐ പ്രതിഷേധത്തിനെതിരെ രണ്ടുമണിക്കൂറോളമാണ് ഗവർണർ റോഡിൽ ഇരുന്ന് പ്രതിഷേധിച്ചത്. കരിങ്കൊടി പ്രതിഷേധത്തിനിടെ കാറിൽ നിന്നിറങ്ങിയ ഗവർണറുടെ അപ്രതീക്ഷിത നീക്കത്തിൽ സ്ഥലത്തുണ്ടായിരുന്ന പൊലീസ് ഉദ്യോഗസ്ഥരും അന്ധാളിച്ചു. ഡിജിപി ഉൾപ്പെടെയുള്ളവർ അനുനയത്തിന് ശ്രമിച്ചെങ്കിലും അദ്ദേഹം വഴങ്ങിയില്ല. എല്ലാവർക്കും എതിരെ കേസെടുക്കണമെന്നും എഫ്.ഐ.ആറിൻറെ പകർപ്പ് കാണണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഒടുവിൽ രണ്ടു മണിക്കൂറിന് ശേഷം ഗുരുതരവകുപ്പകൾ ചുമത്തിയെന്ന് എഫ്ഐആർ കണ്ടുബോധ്യപ്പെട്ടതോടെയാണ് ഗവർണർ പ്രതിഷേധം അവസാനിപ്പിച്ചത്.