മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണ വിജയന് എസ്എഫ്‌ഐഒയുടെ സമന്‍സ്. കമ്പനിയുടെ സേവനം, സാമ്പത്തിക ഇടപാടുകൾ എന്നിവ സംബന്ധിച്ച രേഖകൾ ഹാജരാക്കാന്‍ ആവശ്യപ്പെട്ടാണ് സമന്‍സ് അയച്ചിരിക്കുന്നത്. സിഎംആര്‍എല്ലില്‍ പരിശോധന നടത്തിയപ്പോഴും കെഎസ്‌ഐഡിസിയില്‍ പരിശോധന നടത്തിയപ്പോഴും എസ്എഫ്‌ഐഒ ഉദ്യോഗസ്ഥര്‍ രേഖകള്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരുന്നു. കെഎസ്‌ഐഡിസിയിലെ പരിശോധന പൂര്‍ത്തിയായതിന് പിന്നാലെ എക്‌സാലോജിക്കിനും സമാനമായ രീതിയില്‍ എസ്എഫ്‌ഐഒ സമന്‍സ് അയച്ചു. സമൻസ് ലഭിച്ചതിന് പിന്നാലെയാണ് എക്സാലോജിക്സ് കോടതിയിലേക്ക് നീങ്ങിയത്.

മണല്‍ കമ്പനിയായ സിഎംആര്‍എല്ലില്‍ നിന്നും അനധികൃതമായി പണം വാങ്ങി എന്ന കേസിലെ എസ്എഫ്‌ഐഒ അന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് എക്സാലോജിക് കര്‍ണാടക ഹൈക്കോടതിയില്‍ കഴിഞ്ഞ ദിവസം ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജി കര്‍ണാടക ഹൈക്കോടതി തിങ്കളാഴ്ച്ച പരിഗണിക്കും.
അന്വേഷണം പ്രഖ്യാപിച്ചുള്ള ഉത്തരവിന് ആധാരമായ വിവരങ്ങള്‍ ലഭ്യമാക്കണമെന്നും തുടര്‍നടപടികള്‍ സ്റ്റേ ചെയ്യണമെന്നും എക്‌സാലോജിക്ക് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നുണ്ട്. കേന്ദ്ര സര്‍ക്കാറിനെയും എസ്എഫ്‌ഐഒ ഡയറക്ടറെയും എതിര്‍ കക്ഷികളാക്കിയാണ് എക്‌സാലോജിക്കിന്റെ ഹര്‍ജി. ആദായ നികുതി ഇന്‍ട്രിംസെറ്റില്‍മെന്റ് ബോര്‍ഡിന്റെ ഉത്തരവും ആര്‍ഒസിയുടെ ഗുരുതര കണ്ടെത്തലുകള്‍ പുറത്തുവന്നതോടെയാണ് എസ്എഫ്‌ഐഒ അന്വേഷണം എത്തുന്നത്.