മലപ്പുറം: ജില്ലയിൽ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ഒരാൾകൂടി മരിച്ചു. എടക്കര പഞ്ചായത്തിലെ ചെമ്പൻകൊല്ലി സ്വദേശിയായ 32 വയസുള്ളയാളാണ് മരിച്ചത്. ഇതൊടെ വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ച് ജില്ലയിൽ മരിച്ചവരുടെ എണ്ണം മൂന്ന് ആയി. മലപ്പുറം ജില്ലയിൽ എടക്കര, പോത്തുകല്ല് പഞ്ചായത്തുകളിലാണ് രോഗം വ്യാപിക്കുന്നത്.

ജില്ലയിൽ കഴിഞ്ഞ രണ്ടു മാസത്തിനിടെ 206 പേർക്ക് വൈറൽ ഹെപ്പറ്റൈറ്റിസ് ബാധിച്ചു. അഞ്ചു പേർ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ് ഒരാൾ കൂടി ഹെപ്പറ്റൈറ്റിസ് ബാധിച്ച് മരിച്ചത്. മഞ്ഞപ്പിത്തം കരളിനെ ബാധിച്ചാണ് മരണം സംഭവിച്ചത്. അഞ്ച് ദിവസമായി ഗുരുതരാവസ്ഥയിൽ ആയിരുന്ന യുവാവിനെ വെന്റിലേറ്ററിലേക്ക് മാറ്റിയിരുന്നു. തുടർന്ന് ഇന്ന് പുലർച്ചയോടെയാണ് മരിച്ചത്.
വൈറസ് വിഭാഗത്തില്‍പ്പെട്ട സൂക്ഷ്മ ജീവികളുണ്ടാക്കുന്ന രോഗമാണ് വൈറല്‍ ഹെപ്പറ്റൈറ്റിസ്. പനി, വിശപ്പില്ലായ്മ, ഓക്കാനം, ഛര്‍ദി, കണ്ണിനു മഞ്ഞനിറം, മൂത്രത്തിന് മഞ്ഞനിറം തുടങ്ങിയവയാണ് സാധാരണ ലക്ഷണങ്ങള്‍. രോഗലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ ഡോക്ടര്‍മാരെ സമീപക്കണമെന്ന് ആരോഗ്യവകുപ്പിന്‍റെ നിര്‍ദേശം. കുടിവെള്ളത്തിന്റെ കാര്യത്തിൽ ശ്രദ്ധ പുലർത്തണമെന്നും അറിയിപ്പുണ്ട്.