ഗാസയില്‍ ആറാഴ്ചത്തെ വെടിനിര്‍ത്തല്‍ കരാറിന് ഇസ്രയേല്‍ സമ്മതിച്ചതായി റിപ്പോര്‍ട്ട്. സഹായവിതരണം വാങ്ങാന്‍ കാത്തുനിന്നവര്‍ക്ക് നേരെ നടത്തിയ വെടിവയ്പ്പില്‍ നൂറിലധികം പലസ്തീനികള്‍ മരിച്ചതിന് പിന്നാലെയാണ് ഇസ്രയേല്‍ കരാര്‍ അംഗീകരിക്കുന്നത്. അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്റെ അഡ്മിനിസ്ട്രേറ്റീവ് കാര്യങ്ങള്‍ കൈകാര്യം ചെയ്യുന്ന മുതിര്‍ന്ന ഉദ്യോഗസ്ഥനാണ് ശനിയാഴ്ച ഇക്കാര്യം അറിയിച്ചത്.
ഗാസ മുനമ്പിലേക്ക് സഹായങ്ങള്‍ എത്തിക്കുക, ഹമാസിന്റെ കൈവശമുള്ള ബന്ദികളെ മോചിപ്പിക്കുക എന്നീ ഉപാധികള്‍ അടങ്ങിയ ചട്ടക്കൂടിന് ഇസ്രയേല്‍ സമ്മതം അറിയിച്ചുവെന്ന് ഉദ്യോഗസ്ഥന്‍ പറഞ്ഞു. പ്രാരംഭ വെടിനിര്‍ത്തല്‍ സമയത്ത് കൂടുതല്‍ ശാശ്വതമായ പരിഹാരത്തിലേക്ക് എത്തിക്കാനുള്ള രണ്ടാം ഘട്ട പ്രവര്‍ത്തനം നടത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇനി തീരുമാനമെടുക്കേണ്ടത് ഹമാസാണെന്നും എല്ലാം അവരുടെ കൈകളിലാണെന്നും ഉദ്യോഗസ്ഥന്‍ അറിയിച്ചു. ബന്ദികളാക്കിയവരുടെ പട്ടികയും അതില്‍ ജീവിച്ചിരിക്കുന്നവരും മരിച്ചവരുടെയും പേരുകള്‍ എന്നിവ ഹമാസ് ഹാജരാക്കണമെന്നും അതുവരെ വെടിനിര്‍ത്തല്‍ ചര്‍ച്ചകള്‍ ഫലപ്രാപ്തിയിലേക്ക് എത്തില്ലെന്ന് ഇസ്രയേല്‍ പറഞ്ഞതായും റിപ്പോര്‍ട്ടുകളുണ്ട്.