ഗാസയില്‍ വെടിനിര്‍ത്തല്‍ നടപ്പിലാക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ ഇന്ന് പുനരാരംഭിക്കും. 10-ാം തീയതി റമദാന്‍ നോമ്പ് ആരംഭിക്കുന്നതിന് മുന്നേ വെടിനിര്‍ത്തല്‍ നടപ്പിലാക്കാന്‍ അമേരിക്ക,ഖത്തർ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങള്‍ ശ്രമം ശക്തമാക്കി.

അതിനിടെ ജനവാസമേഖലയില്‍ ഇസ്രയേല്‍ ആക്രമണം തുടരുകയാണ്. റഫ നഗരത്തിൽ അഭയം തേടിയിരുന്ന പലസ്തീൻകാർ പാർത്തിരുന്ന കൂടാരത്തിന് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ടെൽ അൽ സുൽത്താനിലെ എമിറേറ്റ് ആശുപത്രിക്കു വെളിയിലുള്ള ടെന്‍റിന് നേരെയായിരുന്നു ആക്രമണം.
വെസ്റ്റ് ബാങ്ക്, ജബലിയ, നുസൈറത്ത് തുടങ്ങിയ മേഖലകളിലെ ആക്രമണത്തില്‍ 92 പേര്‍ കൊല്ലപ്പെട്ടു. ഇസ്രയേല്‍ ആക്രമണത്തില്‍ ഗാസയില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 3320 ആയി. പാരച്യൂട്ടുകള്‍ ഉപയോഗിച്ചുള്ള അമേരിക്കയുടെ ഭക്ഷണ വിതരണം ആരംഭിച്ചു. മൂന്ന് സി–130 വിമാനങ്ങൾ 35000 ഭക്ഷണപ്പായ്ക്കറ്റുകൾ ഇന്നലെ വിതരണം ചെയ്തു.