കാലിഫോര്‍ണിയ: സാങ്കേതിക വിദ്യാ രംഗത്തെ മുന്‍നിര കമ്പനിയായ ആപ്പിളിനെതിരെ കോടതിയെ സമീപിച്ച് യുഎസ് ഭരണകൂടം. സ്മാര്‍ട്‌ഫോണ്‍ വിപണിയെ ആപ്പിള്‍ തങ്ങളുടെ കുത്തകയാക്കുന്നുവെന്നും വിപണിയിലെ മത്സരത്തെ ഇല്ലാതാക്കുന്നുവെന്നും കാണിച്ചാണ് കേസ്.
തങ്ങള്‍ക്ക് ഭീഷണിയായി കാണുന്ന ആപ്പുകളെ തടയാനും എതിരാളികളുടെ ഉല്‍പ്പന്നങ്ങളിലേക്ക് ഉപഭോക്താക്കള്‍ ആകര്‍ഷിക്കുപ്പെടുന്നത് കുറയ്ക്കാന്‍ നിയമവിരുദ്ധമായ നടപടികള്‍ കമ്പനി കൈക്കൊള്ളുന്നതായി യുഎസ് ജസ്റ്റിസ് വകുപ്പ് ആരോപിക്കുന്നു. ന്യൂജേഴ്‌സിയിലെ ഫെഡറല്‍ കോടതിയിലും 16 സംസ്ഥാനങ്ങളിലെ അറ്റോര്‍ണികള്‍ക്കും ആപ്പിളിനെതിരെ പരാതി നല്‍കിയിട്ടുണ്ട്.
വിപണിയിലെ ആധിപത്യം ആപ്പിള്‍ ദുരുപയോഗം ചെയ്യുന്നുവെന്ന് 88 പേജുള്ള പരാതിയില്‍ ആരോപിക്കുന്നു. ഒട്ടനവധി സേവനങ്ങള്‍ ഒന്നിച്ച് ലഭിക്കുന്ന സൂപ്പര്‍ ആപ്പുകള്‍, സട്രീമിങ് ആപ്പുകൾ എന്നിവ വികസിപ്പിക്കുന്നത് തടയുന്നതിന് ആപ്പിള്‍ ശ്രമിച്ചുവെന്ന് പരാതിയില്‍ പറയുന്നു.
എന്നാല്‍ തങ്ങളുടെ ഉപഭോക്താക്കള്‍ സന്തുഷ്ടരാണെന്നും അക്കാരണത്താല്‍ അവര്‍ക്ക് തങ്ങളെ വിശ്വാസമുണ്ടെന്ന് ആപ്പിള്‍ പറഞ്ഞു. ഉപഭോക്താക്കളുടെ സുരക്ഷയും സ്വകാര്യതയും മുന്‍നിര്‍ത്തിയാണ് തങ്ങളുടെ നിയമങ്ങളെന്നും കമ്പനി പറഞ്ഞു.