ഗാസ : പശ്ചിമ റഫയില്‍ അഭയാര്‍ഥികള്‍ താമസിക്കുന്ന മേഖലയില്‍ ഇസ്രയേല്‍ സൈന്യം നടത്തിയ വ്യോമാക്രമണത്തിൽ 40 പേര്‍ കൊല്ലപ്പെട്ടു. നിരവധി പേര്‍ക്ക് പരുക്കേറ്റു. താല്‍-അസ് സുല്‍ത്താന്‍ മേഖലയില്‍ നടത്തിയ ആക്രമണത്തെ തുടര്‍ന്ന് വന്‍ തീപിടിത്തമുണ്ടായി. കൊല്ലപ്പെട്ടവരില്‍ ഏറെയും സ്ത്രീകളും കുട്ടികളുമാണെന്ന് ആരോഗ്യമന്ത്രാലയം വക്താവ് പറഞ്ഞു.
ഗാസയിലെ മറ്റിടങ്ങളില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ നിന്ന് രക്ഷ തേടിയെത്തിയവരാണ് റഫയില്‍ ടെന്റുകളില്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് നേരെയാണ് വ്യോമാക്രമണം നടത്തിയത്. പരുക്കേറ്റ നിരവധി പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി റെഡ് ക്രോസ് അറിയിച്ചു.
ടെന്റുകള്‍ കത്തിയെരിഞ്ഞതോടെ നിരവധി പേര്‍ ജീവനോടെ ചുട്ടെരിക്കപ്പെട്ടു. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാമെന്നാണ് ആശുപത്രി അധികൃതര്‍ സൂചിപ്പിക്കുന്നത്. ഗാസയിലെ വിവിധയിടങ്ങളില്‍ ഇസ്രയേല്‍ സൈന്യം ആക്രമണം വ്യാപകമാക്കിയിരിക്കുകയാണ്
റഫ ആക്രമണത്തെ കൂട്ടക്കുരുതിയെന്നാണ് ഹമാസ് വിശേഷിപ്പിച്ചത്. ഇസ്രയേലിന് ആയുധവും പണവും നല്‍കുന്ന യു.എസും ഈ കൂട്ടക്കുരുതിക്ക് ഉത്തരവാദികളാണെന്ന് ഹമാസ് നേതാവ് സാമി അബു സുഹാരി പറഞ്ഞു.