ഷാർലെറ്റ്ടൗൺ : നാടുകടത്തൽ ഭീഷണി നേരിടുന്ന വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ അറിയിച്ച സാഹചര്യത്തിൽ നിരാഹാര സമരം അവസാനിപ്പിച്ച് ഇന്ത്യൻ വിദ്യാർത്ഥികൾ. പ്രിൻസ് എഡ്വേഡ് ഐലൻഡ് ഓഫീസ് ഓഫ് ഇമിഗ്രേഷൻ ഡയറക്ടർ ജെഫ് യങ്ങുമായി നടത്തിയ ചർച്ചയെ തുടർന്നാണ് തീരുമാനം. പ്രവിശ്യാ ഇമിഗ്രേഷൻ നിയമങ്ങളിലെ പുതിയ മാറ്റങ്ങൾക്കെതിരെ മെയ് 24 മുതൽ പ്രവിശ്യയിലെ ഇന്ത്യൻ വിദ്യാർത്ഥികൾ സമ്പൂർണ നിരാഹാര സമരം രണ്ടാം വാരത്തിലേക്ക് കടന്നിരുന്നു.
പ്രവിശ്യ സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് അറിയിച്ചതായി ജൂലൈ 14-ന് വർക്ക് പെർമിറ്റ് കാലഹരണപ്പെടുന്ന പ്രതിഷേധ നേതാക്കളിൽ ഒരാളായ രൂപീന്ദർ പാൽ സിങ് അറിയിച്ചു. സർക്കാരിൽ നിന്നും ഉടൻ തന്നെ അനുകൂല മറുപടികൾ പ്രതീക്ഷിക്കുന്നതായും രൂപീന്ദർ പറയുന്നു. നിരാഹാര സമരത്തിലുടനീളം പ്രതിഷേധക്കാരുമായി ഇമിഗ്രേഷൻ ഡയറക്ടർ ജെഫ് യങ് ബന്ധപ്പെട്ടിരുന്നതായി പ്രിൻസ് എഡ്വേഡ് ഐലൻഡ് (പിഇഐ) വർക്ക്ഫോഴ്സ് മന്ത്രി ജെൻ റെഡ്മണ്ട് അറിയിച്ചു.
വിദ്യാർത്ഥികൾക്ക് പിന്തുണയുമായി പ്രാദേശിക ലിബറൽ എംപിയായ ഷോൺ കേസി രംഗത്ത് എത്തിയിരുന്നു. പ്രവിശ്യയിൽ ഇനിയും എത്താത്ത കുടിയേറ്റക്കാർക്ക് മാത്രമായി പുതിയ മാറ്റങ്ങൾ പരിമിതപ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കൂടാതെ പുതിയ മാറ്റങ്ങൾ ഏറ്റവും കൂടുതൽ ബാധിച്ചവരുടെ വർക്ക് പെർമിറ്റ് നീട്ടുന്നതിന് ഫെഡറൽ സഹായം തേടണമെന്നും ഷാർലെറ്റ്ടൗൺ പാർലമെൻ്റ് അംഗമായ (എംപി) ഷോൺ കേസി നിർദ്ദേശിച്ചു.
പ്രവിശ്യയിലെ ഹെൽത്ത് കെയർ സിസ്റ്റത്തിലും ഭവന വിപണിയിലും ഉള്ള സമ്മർദ്ദം കാരണം 2024-ൽ നോമിനികളുടെ എണ്ണം 25% കുറയ്ക്കുമെന്ന് പ്രവിശ്യ സർക്കാർ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ, പ്രത്യേക യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി ബിരുദാനന്തര വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തുന്ന നിയമം പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ പാസാക്കിയിരുന്നു. നിർമ്മാണം, വീട് നിർമ്മാണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ പെർമിറ്റ് അനുവദിക്കുന്നത്.