പ്രിൻസ് എഡ്വേർഡ് ഐലൻഡിന്റെ കിഴക്കൻ തീരത്തെ കാർഡിഗൻ നദിക്കരയിൽ നൂറുകണക്കിന് ട്രൗട്ട്, സാൽമൺ മത്സ്യങ്ങൾ ചത്തുപൊങ്ങി. വെള്ളിയാഴ്ച ഉച്ചയോടെയാണ് സംഭവം. ബ്രൂക്ക് ട്രൗട്ട്,റെയിൻബോ ട്രൗട്ട്, സാൽമൺ ഇനത്തിൽപെട്ട മത്സ്യങ്ങളാണ് തീരത്തടിഞ്ഞത്.മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങിയതിന്റെ കാരണം കണ്ടെത്താൻ PEI സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയിട്ടുണ്ട്. പരിസ്ഥിതി, ഊർജ, കാലാവസ്ഥാ വിഭാഗം ഉദ്യോഗസ്ഥരും കൺസർവേഷൻ ഓഫീസർമാരും സ്ഥലത്തിയിട്ടുണ്ട്.വിശദമായ വിവരങ്ങൾക്കായി നദിയിൽ നിന്ന് ശേഖരിച്ച ജലത്തിന്റെ സാമ്പിൾ അറ്റ്ലാൻ്റിക് വെറ്ററിനറി കോളേജിലും, മോൺക്‌ടണിലെ എൻവയൺമെൻ്റ് കാനഡ ലാബിലും പരിശോധന നടത്തും.
വിവിധ കാരണങ്ങളാൽ മത്സ്യങ്ങൾ കൂട്ടമായി ചത്തുപൊങ്ങാം.
ആഴം കുറഞ്ഞ നദീജലത്തെ സൂര്യപ്രകാശം ചൂടാക്കുമ്പോൾ അതിൻ്റെ ഓക്സിജൻ്റെ അളവ് ഗണ്യമായി കുറയും. ഇത്തരം സന്ദർഭങ്ങൾ മത്സ്യത്തിന് അതിജീവിക്കാൻ സാധിക്കാതെ വരുന്നു. പായലുകൾ, വരൾച്ച, സാംക്രമിക രോഗങ്ങൾ, കനത്ത മഴ, ആഴം കുറഞ്ഞ നദികളിലേക്ക് ചെളി കഴുകുന്നത്, അല്ലെങ്കിൽ വ്യാവസായിക രാസവസ്തുക്കളുടെ അവശിഷ്ടങ്ങൾ എന്നിങ്ങനെ നിരവധി കാരണങ്ങൾ മത്സ്യങ്ങൾ ചത്തുപൊങ്ങുന്നതിന് ഇടയാകാറുണ്ട്.