ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിൽ നാടുകടത്തലിലേക്ക് നയിച്ചേക്കാവുന്ന സമീപകാല ഇമിഗ്രേഷൻ നയ മാറ്റങ്ങൾക്കെതിരെ ഇന്ത്യൻ വിദ്യാർത്ഥികളുടെ പ്രതിഷേധം ശക്തമാക്കുന്നു. ജൂൺ 19 തിങ്കളാഴ്ച മുതൽ പ്രതിഷേധ പ്രകടനങ്ങൾ പുനരാരംഭിക്കുമെന്ന് വിദ്യാർത്ഥിനേതാക്കളിൽ ഒരാളായ രൂപീന്ദർ പാൽ സിങ് അറിയിച്ചു. വിദ്യാർത്ഥികൾ മുമ്പ് മെയ് 24 മുതൽ നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ ജൂൺ ഒന്നിന് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ അറിയിച്ച സാഹചര്യത്തിൽ അത് താൽക്കാലികമായി അവസാനിപ്പിച്ചിരുന്നു.
ജൂൺ 20-ന് പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാം (പിഎൻപി) നറുക്കെടുപ്പിന് മുന്നോടിയായാണ് വീണ്ടും പ്രതിഷേധ പ്രകടനങ്ങൾ ആരംഭിക്കുന്നതെന്ന് രൂപീന്ദർ പാൽ സിങ് പറയുന്നു. തിങ്കളാഴ്ച ആരംഭിക്കുന്ന പ്രതിഷേധത്തിൽ ഏകദേശം ആയിരത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും രൂപീന്ദർ പറഞ്ഞു. പ്രതിഷേധക്കാരിൽ ഭൂരിഭാഗവും കനേഡിയൻ സർവകലാശാലകളിൽ നിന്നോ കോളേജുകളിൽ നിന്നോ അടുത്തിടെ ബിരുദം നേടിയവരാണ്.
പ്രവിശ്യാ ഇമിഗ്രേഷൻ നയത്തിലെ മാറ്റങ്ങൾ, സെയിൽസ്, സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക്, പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഇതിനകം ജോലി ചെയ്യുന്നവർക്ക് പോലും, പ്രവിശ്യയിൽ സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി. പ്രവിശ്യയിലെ ഹെൽത്ത് കെയർ സിസ്റ്റത്തിലും ഭവന വിപണിയിലും ഉള്ള സമ്മർദ്ദം കാരണം 2024-ൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ ഇൻവിറ്റേഷൻ നൽകുന്നവരുടെ എണ്ണം 25% കുറയ്ക്കുമെന്ന് പ്രവിശ്യ സർക്കാർ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ, പ്രത്യേക യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി ബിരുദാനന്തര വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തുന്ന നിയമവും പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ പാസാക്കിയിരുന്നു. നിർമ്മാണം, വീട് നിർമ്മാണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ പെർമിറ്റ് അനുവദിക്കുന്നത്.