ഷാർലെറ്റ്ടൗൺ : പ്രിൻസ് എഡ്വേഡ് ഐലൻഡിൽ നാടുകടത്തലിലേക്ക് നയിച്ചേക്കാവുന്ന സമീപകാല ഇമിഗ്രേഷൻ നയ മാറ്റങ്ങളിൽ പ്രതിഷേധിച്ച് ഷാർലെറ്റ്ടൗണിൽ ഇന്ത്യൻ വിദ്യാർത്ഥികൾ നിരാഹാര സമരം പുനരാരംഭിച്ചു. പ്രവിശ്യാ സർക്കാരും ഇമിഗ്രേഷൻ ഉദ്യോഗസ്ഥരും തങ്ങളുടെ പ്രതിസന്ധിയിൽ പരിഹാരം കണ്ടെത്തുന്നതിൽ പരാജയപ്പെട്ടതായി വിദ്യാർത്ഥി നേതാക്കളിൽ ഒരാളായ രൂപീന്ദർ പാൽ സിങ് പറഞ്ഞു.
വിദ്യാർത്ഥി നേതാവായ ജസ്പ്രീത് സിങും നാല് വിദ്യാർത്ഥികളും ഇന്ന് രാവിലെ പത്ത് മണി മുതൽ നിരാഹാര സമരം ആരംഭിച്ചതായി രൂപീന്ദർ പാൽ സിങ് അറിയിച്ചു. പുതിയ നിയമങ്ങൾ അനുസരിച്ച്, തനിക്കും തൻ്റെ സഹ പ്രതിഷേധക്കാർക്കും പ്രവിശ്യയിൽ സ്ഥിര താമസ പദവി നേടുന്നത് കൂടുതൽ ബുദ്ധിമുട്ടായിരിക്കുമെന്നും അദ്ദേഹം പറയുന്നു. പ്രവിശ്യ സർക്കാരുമായുള്ള ചർച്ചയിൽ പുരോഗതി ഇല്ലെന്നും തങ്ങളുടെ ആവശ്യങ്ങൾ പരിഗണിക്കുന്നത് വരെ നിരാഹാര സമരം തുടരുമെന്നും രൂപീന്ദർ പാൽ സിങ് അറിയിച്ചു.
വിദ്യാർത്ഥികൾ മുമ്പ് മെയ് 24 മുതൽ നിരാഹാര സമരം നടത്തിയിരുന്നു. എന്നാൽ ജൂൺ ഒന്നിന് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ പരിഗണിക്കുമെന്ന് പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ അറിയിച്ച സാഹചര്യത്തിൽ അത് താൽക്കാലികമായി അവസാനിപ്പിച്ചു. പ്രവിശ്യാ ഇമിഗ്രേഷൻ നയത്തിലെ മാറ്റങ്ങൾ, സെയിൽസ്, സർവീസ് മേഖലകളിൽ പ്രവർത്തിക്കുന്ന വ്യക്തികൾക്ക്, പ്രിൻസ് എഡ്വേഡ് ഐലൻഡിൽ ഇതിനകം ജോലി ചെയ്യുന്നവർക്ക് പോലും, പ്രവിശ്യയിൽ സ്ഥിര താമസത്തിനായി ഇൻവിറ്റേഷൻ ലഭിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കി. പ്രവിശ്യയിലെ ഹെൽത്ത് കെയർ സിസ്റ്റത്തിലും ഭവന വിപണിയിലും ഉള്ള സമ്മർദ്ദം കാരണം 2024-ൽ പ്രൊവിൻഷ്യൽ നോമിനി പ്രോഗ്രാമിലൂടെ ഇൻവിറ്റേഷൻ നൽകുന്നവരുടെ എണ്ണം 25% കുറയ്ക്കുമെന്ന് പ്രവിശ്യ സർക്കാർ ഫെബ്രുവരിയിൽ അറിയിച്ചിരുന്നു. കഴിഞ്ഞ വർഷം ജൂലൈയിൽ, പ്രത്യേക യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമായി ബിരുദാനന്തര വർക്ക് പെർമിറ്റ് പരിമിതപ്പെടുത്തുന്ന നിയമവും പ്രിൻസ് എഡ്വേഡ് ഐലൻഡ് സർക്കാർ പാസാക്കിയിരുന്നു. നിർമ്മാണം, വീട് നിർമ്മാണം, ആരോഗ്യ സംരക്ഷണം എന്നീ മേഖലകളിൽ യോഗ്യതയുള്ള വിദ്യാർത്ഥികൾക്ക് മാത്രമാണ് ഇപ്പോൾ പെർമിറ്റ് അനുവദിക്കുന്നത്.