ഓട്ടവ : ഹൗസ് ഓഫ് കോമൺസ് വേനലവധിക്ക് തയ്യാറെടുക്കുമ്പോൾ, പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ജനപ്രീതി ഇടിയുന്നതായി പുതിയ സർവേ. ജൂൺ 12-14നും ഇടയിൽ 1,001 കനേഡിയൻ പൗരന്മാരിൽ ഇപ്‌സോസ് നടത്തിയ സർവേയിൽ 68% പേരും ട്രൂഡോ സ്ഥാനമൊഴിയണമെന്ന് ആവശ്യപ്പെട്ടു. ആൽബർട്ട, അറ്റ്ലാൻ്റിക് കാനഡ പ്രവിശ്യകളിലെ യഥാക്രമം 79%, 76% ജനങ്ങൾ ജസ്റ്റിൻ ട്രൂഡോ ഇനി പ്രധാനമന്ത്രിയാകേണ്ടതില്ലെന്ന് ആഗ്രഹിക്കുന്നു. ഇത് ട്രൂഡോയെ സംബന്ധിച്ചിടത്തോളം മോശം അവസ്ഥയാണെന്ന് ഇപ്‌സോസ് സിഇഒ ഡാരെൽ ബ്രിക്കർ പറയുന്നു. എന്നാൽ, സർവേയിൽ പങ്കെടുത്ത കാനഡക്കാരിൽ 44% പേരും പിയേർ പൊളിയേവ് മികച്ച പ്രധാനമന്ത്രിയാകുമെന്ന് പറഞ്ഞു.
അതേസമയം നാളെ ഒരു ഫെഡറൽ തിരഞ്ഞെടുപ്പ് നടന്നാൽ പിയേർ പൊളിയേവ് നേതൃത്വം നൽകുന്ന കൺസർവേറ്റീവ് പാർട്ടി 42% വോട്ടിന്‍റെ ഭൂരിപക്ഷത്തോടെ വിജയിക്കുമെന്നും സർവേ കണ്ടെത്തി. ലിബറലുകൾക്ക് 24 ശതമാനവും എൻഡിപിക്ക് 18 ശതമാനവും വോട്ട് ലഭിക്കും. ലിബറൽ പാർട്ടിയെ ഒഴിവാക്കി മറ്റൊരു പാർട്ടി അധികാരം ഏറ്റെടുക്കണമെന്ന് സർവേയിൽ പങ്കെടുത്ത 75% കാനഡക്കാരും ആഗ്രഹിക്കുന്നുവെന്നും സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നു. എന്നാൽ, ലിബറൽ പാർട്ടി വീണ്ടും അധികാരത്തിൽ എത്താൻ അർഹരാണെന്ന് 25% പേർ കരുതുന്നതായി വോട്ടെടുപ്പ് കാണിക്കുന്നു.
ലിബറൽ പാർട്ടിക്ക് വ്യക്തമായ മുൻതൂക്കമുള്ള ടൊറൻ്റോയിൽ പാർട്ടി തിരിച്ചടി നേരിടുന്നതായി സർവേ കണ്ടെത്തി. ഇതോടെ പാർട്ടിയുടെ സുരക്ഷിത സീറ്റായ ടൊറൻ്റോ സെൻ്റ് പോൾസിൽ ജൂൺ 24-ന് നടക്കുന്ന ഫെഡറൽ ഉപതിരഞ്ഞെടുപ്പ് ലിബറൽ പാർട്ടിക്ക് അഗ്നിപരീക്ഷയാകുന്നു. 26 വർഷമായി സെൻ്റ് പോൾസിനെ പ്രതിനിധീകരിച്ച മുൻ എംപി കാരൊലിൻ ബെന്നറ്റിന് പകരക്കാരനായി ലിബറൽ സ്റ്റാഫർ ലെസ്ലി ചർച്ച് മത്സരിക്കുന്നു. അതേസമയം കൺസർവേറ്റീവ് സാമ്പത്തിക വിദഗ്ധനായ ഡോൺ സ്റ്റുവാർട്ടിനെ നാമനിർദ്ദേശം ചെയ്തു.