പി പി ചെറിയാൻ
ഫിലഡൽഫിയ : പെൻസിൽവേനിയയിൽ സ്കോളർഷിപ്പ് നേടുന്നതിനായി വ്യാജരേഖകൾ നൽകിയ ഇന്ത്യൻ വിദ്യാർത്ഥിയെ അറസ്റ്റ് ചെയ്ത് നാടുകടത്തി. പെൻസിൽവേനിയ ലെഹി യൂണിവേഴ്സിറ്റിയിലെ ഒന്നാം വർഷ വിദ്യാർത്ഥിയായിരുന്ന ആര്യൻ ആനന്ദിനെ ഏപ്രിൽ 30-നാണ് അറസ്റ്റ് ചെയ്തത്.
സർവ്വകലാശാല പ്രവേശനത്തിനും പൂർണ്ണ സ്കോളർഷിപ്പ് നേടുന്നതിനും ജീവിച്ചിരിക്കുന്ന പിതാവിന്‍റെ വ്യാജ മരണ സർട്ടിഫിക്കറ്റും ട്രാൻസ്ക്രിപ്റ്റുകളും അപേക്ഷഫോമുകളും നിർമ്മിച്ചതായി 19 വയസ്സുള്ള ആര്യൻ ആനന്ദ് വെളിപ്പെടുത്തി. റെഡ്ഡിറ്റ് മോഡറേറ്ററാണ് ഈ വിവരം സർവകലാശാല അധികൃതരെ അറിയിച്ചത്. 20 വർഷം വരെ തടവ് ലഭിക്കാവുന്ന കുറ്റങ്ങളാണ് ആര്യൻ ആനന്ദിനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, ലെഹി യൂണിവേഴ്സിറ്റി അധികൃതരുടെ അഭ്യർത്ഥന പ്രകാരം, ആര്യൻ ആനന്ദിനെ പുറത്താക്കുകയും ഇന്ത്യയിലേക്ക് നാടുകടത്തുകയും ചെയ്തു. 2023 ഓഗസ്റ്റിലാണ് ആര്യൻ ലെഹിയിൽ എൻറോൾ ചെയ്തത്. ജൂൺ 12-ന്, ആനന്ദ് വ്യാജരേഖ ചമച്ചതായി കുറ്റസമ്മതം നടത്തി.