ടൊറൻ്റോ : പിയേഴ്സൺ എയർപോർട്ടിലെ മൂവായിരത്തോളം സെക്യൂരിറ്റി സ്‌ക്രീനർമാർ പണിമുടക്ക് ആരംഭിച്ചു. വേനൽക്കാല അവധി ആരംഭിക്കുന്ന സാഹചര്യത്തിൽ സ്വകാര്യ മേഖലയിലെ സെക്യൂരിറ്റി സ്‌ക്രീനർമാരുടെ പണിമുടക്ക് എയർപോർട്ട് പ്രവർത്തനങ്ങളെ സാരമായി ബാധിക്കും.
സ്‌ക്രീനർമാരെ നിയമിക്കുന്ന ഗാർഡവേൾഡുമായി താൽക്കാലിക കരാറിലെത്തി ഒരാഴ്ചയ്ക്ക് ശേഷം ജീവനക്കാരിൽ ഭൂരിപക്ഷവും കരാറിനെതിരെ വോട്ട് ചെയ്തതായി സെക്യൂരിറ്റി സ്‌ക്രീനർമാരെ പ്രതിനിധീകരിക്കുന്ന യൂണിയൻ പറയുന്നു. യാത്രക്കാരെയും അവരുടെ സാധനസാമഗ്രികളെയും സ്‌ക്രീനിംഗ് ചെയ്യുന്നതിനുള്ള ഉത്തരവാദിത്വമുള്ള ജീവനക്കാർക്ക് അടുത്ത മൂന്ന് വർഷത്തിനുള്ളിൽ 24% വേതന വർധന ലഭിക്കണമെന്നായിരുന്നു പ്രാഥമിക കരാർ.
നവംബറിൽ, കാനഡയിലെ മധ്യ, കിഴക്കൻ പ്രദേശങ്ങളിലെ ചില വിമാനത്താവളങ്ങളിൽ സുരക്ഷാ പരിശോധന നടത്തുന്ന ജീവനക്കാരെ നിയമിക്കുന്നതിന് കനേഡിയൻ എയർ ട്രാൻസ്‌പോർട്ട് സെക്യൂരിറ്റി അതോറിറ്റി (CATSA) ഗാർഡ വേൾഡിനെ തിരഞ്ഞെടുത്തിരുന്നു.