ടി 20 ലോകകപ്പ് ഫൈനൽ ഇന്ന്. ഇത്തവണ തോൽവിയറിയാതെ ഫൈനലിലെത്തിയ ഇന്ത്യയും ദക്ഷിണാഫ്രിക്കയുമാണ് കിരീടത്തിനായി പോരാടുന്നത്. സെമിയിൽ നിലവിലെ ജേതാക്കളായ ഇംഗ്ലണ്ടിനെ തോൽപ്പിച്ച ആത്മവിശ്വാസത്തിലാണ് ഇന്ത്യ ഫൈനലിനിറങ്ങുന്നത്. ദക്ഷിണാഫ്രിക്കയും തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ബാർബഡോസിലെ കെൻസിംഗ്ടൺ ഓവൽ സ്റ്റേഡിയത്തിൽ രാത്രി എട്ടുമണിക്കാണ് മത്സരം.
ടി20 ലോകകപ്പിലെ രണ്ടാം സെമി ഫൈനലില്‍ ഇംഗ്ലണ്ടിനെ 68 റണ്‍സിന് വീഴ്ത്തിയാണ് ഇന്ത്യ ഫൈനലിലെത്തിയത്. ദക്ഷിണാഫ്രിക്ക ഇതിനിടെ ഇംഗ്ലണ്ട്, വെസ്റ്റ് ഇൻഡീസ്, അഫ്ഗാനിസ്താൻ തുടങ്ങിയ ടീമുകളെ കീഴടക്കി. 2007-ലെ പ്രഥമ ട്വന്റി 20 ലോകകപ്പ് ചാമ്പ്യന്മാരായ ഇന്ത്യ അതിന് ശേഷം ടി 20 ലോകകപ്പ് ഫൈനൽ ജയിച്ചിട്ടില്ല. ദക്ഷിണാഫ്രിക്കയാകട്ടെ, ഇതുവരെ ലോകകപ്പ് ഫൈനലിൽ എത്തിയിട്ടില്ല. സ്റ്റേഡിയത്തിൽ മഴ ഭീഷണിയുണ്ട്. മത്സരത്തിനിടെ മഴപെയ്താൽ 190 മിനിറ്റ് അധികം അനുവദിച്ചിട്ടുണ്ട്. ഇരുടീമുകളും 10 ഓവറെങ്കിലും കളിച്ചാലേ വിജയിയെ കണ്ടെത്താനാകൂ. ശനിയാഴ്ച 10 ഓവർ മത്സരംപോലും നടക്കാതെ വന്നാൽ ഞായറാഴ്ചത്തേക്ക് നീട്ടും.