കാൽഗറി : നഗരത്തിൽ ജലവിതരണം പുനഃസ്ഥാപിക്കുന്നതിന്‍റെ രണ്ടാം ഘട്ട നടപടികൾ ആരംഭിച്ചതായി കാൽഗറി മേയർ ജ്യോതി ഗോണ്ടെക്. ഇതോടെ നഗരത്തിലെ ജലഉപഭോഗം 23% കുറഞ്ഞതായി മേയർ അറിയിച്ചു. വെള്ളിയാഴ്ചത്തെ ജലഉപയോഗം 46 കോടി ലിറ്ററായി കുറഞ്ഞിട്ടുണ്ടെന്നും മേയർ ജ്യോതി ഗോണ്ടെക് പറഞ്ഞു. മുൻകൂട്ടി പ്രതീക്ഷിക്കാത്ത പ്രശ്‌നങ്ങളൊന്നും ഉണ്ടാകാതിരുന്നാൽ കാനഡ ദിനത്തോടെ നിയന്ത്രണങ്ങൾ നീക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി മേയർ അറിയിച്ചു. ഒന്നാം ഘട്ടമായ ജലവിതരണപൈപ്പിൽ വെള്ളം നിറയ്ക്കൽ പൂർത്തിയാക്കിയ ശേഷമാണ് രണ്ടാം ഘട്ടമായി ഫയർ ഹൈഡ്രൻ്റുകൾ വഴി വെള്ളം തുറന്നുവിടുന്ന നടപടി ആരംഭിച്ചു.
നാല് ഘട്ടങ്ങളിലായാണ് നഗരത്തിലെ ജലവിതരണം പുനഃസ്ഥാപിക്കുക. അതിൽ ആദ്യഘട്ടമായ ജലവിതരണപൈപ്പിൽ വെള്ളം നിറയ്ക്കൽ വെള്ളിയാഴ്ച വൈകിട്ട് ആറ് മണിക്ക് പൂർത്തിയായതായി മേയർ അറിയിച്ചു. രണ്ടാം ഘട്ടമായി ഫയർ ഹൈഡ്രൻ്റുകൾ വഴി വെള്ളം തുറന്നുവിടുന്ന നടപടി ഇന്ന് വൈകിട്ട് വരെ തുടരും. അറ്റകുറ്റപ്പണികൾക്കിടയിൽ പൈപ്പിൽ അടിഞ്ഞുകൂടുന്ന ഏതെങ്കിലും അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനാണ് ഈ നടപടി.
തുറന്നു വിടുന്ന വെള്ളം നദിയിൽ എത്തുന്നതിന് മുമ്പ് ഡീക്ലോറിനേറ്റ് ചെയ്യുകയും ചെയ്യും. കൂടാതെ വെള്ളത്തിൻ്റെ സാമ്പിളുകളും ശേഖരിക്കും. മൂന്നാം ഘട്ടത്തിൽ ജല പരിശോധന ഇന്ന് ആരംഭിക്കും. ഇതിന് ഏകദേശം ഒരു ദിവസമെടുക്കും. വെള്ളത്തിൻ്റെ സാമ്പിളുകൾ ആൽബർട്ട ഹെൽത്ത് സർവീസസ് പരിശോധിക്കും. ജല സാമ്പിളുകളുടെ പരിശോധന വിജയകരമായി പൂർത്തിയാക്കുന്ന പക്ഷം റിസർവോയർ ലെവൽ നിരീക്ഷിക്കുകയും ജലപ്രവാഹം ക്രമീകരിക്കുകയും വഴിതിരിച്ചുവിടുകയും ജല നിയന്ത്രണങ്ങൾ ക്രമേണ ലഘൂകരിക്കുകയും ചെയ്യുന്നതാണ് അവസാന ഘട്ടം.