കാൽഗറി: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് വെസ്റ്റ് ജെറ്റ് സര്‍വീസ് റദ്ദാക്കിയതോടെ പെരുവഴിയിലായി യാത്രക്കാർ. എയർക്രാഫ്റ്റ് മെയിൻ്റനൻസ് തൊഴിലാളികളുടെ അപ്രതീക്ഷിത പണിമുടക്കിനെത്തുടർന്ന് വലഞ്ഞ യാത്രക്കാർ പലരും വിമാനത്താവളത്തില്‍ തുടരുകയാണ്.ഇന്ന് ജോലിക്കെത്തേണ്ടവർക്കും പണികിട്ടി. റീബുക്കിംങിനായി എയർലൈൻ അധികൃതരെ ബന്ധപ്പെടാൻ മണിക്കൂറുകൾ കാത്തിരുന്നിട്ടും പ്രതികരണമൊന്നും ഉണ്ടായില്ലെന്നും യാത്രക്കാർ പരാതിപ്പെട്ടു. അധികൃതരിൽ നിന്ന് കൃത്യമായ അറിയിപ്പോ അടിസ്ഥാന സൗകര്യങ്ങളോ,ബദൽ മാർഗങ്ങളോ ലഭിച്ചില്ലെന്നും യാത്രക്കാര്‍ പറയുന്നു.
മൂന്നാം ദിവസവും തുടരുന്ന പണിമുടക്കിൽ ഇതുവരെ 700 ഫ്ലൈറ്റുകൾ റദ്ദാക്കിയതായി വെസ്റ്റ്ജെറ്റ് അറിയിച്ചു. ഇന്നലെയാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ റദ്ദാക്കിയത്, 282 എണ്ണം. അടുത്ത മൂന്ന് ദിവസത്തിനുള്ളിൽ 82 വിമാനങ്ങൾ കൂടി റദ്ദാക്കിയതായി വെസ്റ്റ് ജെറ്റ് അധികൃതർ അറിയിച്ചു. ഞായറാഴ്ച 68 വിമാനങ്ങളും തിങ്കളാഴ്ച 11 വിമാനങ്ങളും ചൊവ്വാഴ്ചത്തെ മൂന്ന് വിമാനങ്ങളും ആണ് റദ്ദാക്കുക.
എയര്‍ലൈനും എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ് ഫ്രറ്റേണല്‍ അസോസിയേഷനും തമ്മിലുളള കുടിശ്ശിക പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ബൈന്‍ഡിംഗ് ആര്‍ബിട്രേഷന്‍ ഏര്‍പ്പെടുത്താന്‍ തൊഴില്‍ മന്ത്രി ഷീമസ് ഒ റീഗന്‍ കാനഡ ഇന്‍ഡസ്ട്രിയല്‍ റിലേഷന്‍സ് ബോര്‍ഡിന് നിര്‍ദ്ദേശം നല്‍കിയതിന് പിന്നാലെയാണ് വെസ്റ്റ്‌ജെറ്റ് മെക്കാനിക്കുകള്‍ പണിമുടക്കാന്‍ തീരുമാനിച്ചത്.