കാൽഗറി : നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കുകയും യാത്രക്കാർ പെരുവഴിയിലാവുകയും ചെയ്ത വെസ്റ്റ്‌ജെറ്റ് മെക്കാനിക്കുകളുടെ പണിമുടക്ക് അവസാനിച്ചു. വെസ്റ്റ്‌ജെറ്റ് എക്‌സിക്യൂട്ടീവുകളും എയർലൈൻ മെക്കാനിക്കുകളെ പ്രതിനിധീകരിക്കുന്ന യൂണിയനും രണ്ടാമത്തെ താൽക്കാലിക കരാറിലെത്തിയതായി എയര്‍ക്രാഫ്റ്റ് മെക്കാനിക്‌സ് ഫ്രറ്റേണല്‍ അസോസിയേഷൻ (AMFA) പ്രഖ്യാപിച്ചു.
നിലവിലെ തൊഴിൽ വ്യവസ്ഥകളിലും ആദ്യ താൽക്കാലിക കരാറിൽ നൽകിയ വാഗ്ദാനങ്ങളിലും കാര്യമായ മാറ്റം രണ്ടാമത്തെ താൽക്കാലിക കരാറിലുണ്ടായതായി യൂണിയൻ പറയുന്നു. രണ്ടാമത്തെ കൂട്ടായ കരാർ അംഗീകരിക്കുന്ന പക്ഷം ജീവനക്കാർക്ക് വെസ്റ്റ്‌ജെറ്റ് സേവിംഗ്‌സ് പ്ലാനിൽ നിന്ന് പണം മാറ്റാതെ തന്നെ 15.5% വേതന വർധന ഉടൻ ലഭിക്കും. കൂടാതെ അഞ്ച് വർഷത്തെ കരാറിൽ ബാക്കി കാലയളവിലുടനീളം വാർഷിക വേതന വർധന, ഓവർടൈം വേതനത്തിൽ വർധന എന്നിവയും ലഭിക്കും.
പണിമുടക്ക് പിൻവലിച്ചെങ്കിലും വിമാനസർവീസ് പഴയ രീതിയിൽ നടത്തുന്നതിന് കാലതാമസം നേരിടുമെന്ന് വെസ്റ്റ്‌ജെറ്റ് അറിയിച്ചു. സുരക്ഷിതമായും സമയബന്ധിതമായും സർവീസ് ആരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചതായും എയർലൈൻ പ്രസിഡൻ്റ് ഡൈഡെറിക് പെൻ പറഞ്ഞു. സമരം ആരംഭിച്ച വ്യാഴാഴ്ച മുതൽ നൂറുകണക്കിന് വിമാനങ്ങൾ റദ്ദാക്കി. ഒരു ലക്ഷത്തിലധികം യാത്രക്കാരെ പണിമുടക്ക് ബാധിച്ചിട്ടുണ്ട്.