കാൽഗറി : ജലവിതരണ പൈപ്പിലെ തകരാറിനെ തുടർന്ന് തടസ്സപ്പെട്ട ജലവിതരണം പുനഃസ്ഥാപിക്കാനുള്ള നടപടികൾ അവസാനഘട്ടത്തിലെത്തിയതായി കാൽഗറി മേയർ ജ്യോതി ഗോണ്ടെക്. അവസാന ഘട്ടമെന്ന നിലയിൽ സ്റ്റെബിലൈസേഷൻ ജോലികൾ ഞായറാഴ്ച ആരംഭിച്ചതായി മേയർ അറിയിച്ചു.
അതേസമയം സ്റ്റെബിലൈസേഷൻ ഘട്ടം ഏറ്റവും അപകടസാധ്യതയുള്ളതാണെന്ന് മേയർ പറയുന്നു. പ്രധാന ജലവിതരണ പൈപ്പ് ബാക്കിയുള്ള പൈപ്പുകളുമായി ബന്ധിപ്പിക്കുന്ന ബന്ധിപ്പിക്കുന്നതിന് ജീവനക്കാർ സാവധാനം വാൽവുകൾ ഓണാക്കുകയും ബൗനെസ് വാട്ടർ ട്രീറ്റ്മെൻ്റ് കേന്ദ്രത്തിലെ പമ്പുകൾ ഓണാക്കുകയും ചെയ്യും. ഈ സമയത്ത് പൈപ്പിലുണ്ടാകുന്ന സമ്മർദ്ദം മൂലം ചോർച്ചയോ പൊട്ടലോ ഉണ്ടാകാൻ സാധ്യത ഉണ്ടെന്ന് ജ്യോതി ഗോണ്ടെക് പറഞ്ഞു. അതുകൊണ്ട് സ്റ്റെബിലൈസേഷൻ ജോലികളിൽ ജാഗ്രത പുലർത്തണമെന്ന് മേയർ നിർദ്ദേശിക്കുന്നു.
പരിശോധനയ്ക്കായി ആൽബർട്ട ഹെൽത്ത് സർവീസസിലേക്ക് അയച്ച വെള്ളത്തിൻ്റെ സാമ്പിളുകൾ ഗുണനിലവാര മാനദണ്ഡങ്ങൾ പാലിക്കുന്നതായി കണ്ടെത്തി. കാൽഗറി നിവാസികൾ ഞായറാഴ്ച 42 കോടി 50 ലക്ഷം ലിറ്റർ വെള്ളം ഉപയോഗിച്ചതായി മേയർ അറിയിച്ചു. ഈ ജലപ്രതിസന്ധി സമയത്തെ ഏറ്റവും കുറഞ്ഞ ജലഉപഭോഗം ആണെന്നും മേയർ ജ്യോതി ഗോണ്ടെക് റിപ്പോർട്ട് ചെയ്തു.