ടൊറൻ്റോ : ടൊറൻ്റോ സർവകലാശാലയിലെ പലസ്തീൻ അനുകൂല ക്യാമ്പ് ബുധനാഴ്ച വൈകിട്ട് ആറ് മണിക്കകം നീക്കം ചെയ്യാൻ ഒൻ്റാരിയോ ജഡ്ജി ഉത്തരവിട്ടു. ക്യാമ്പ് സർവ്വകലാശാല ക്യാമ്പസിൽ നിന്നും നീക്കം ചെയ്യണമെന്ന് അഭ്യർത്ഥിച്ച് ടൊറൻ്റോ സർവകലാശാല കോടതിയിൽ ഹർജി നൽകിയിരുന്നു.
ഉത്തരവ് പ്രകാരം നാളെ വൈകിട്ട് ആറ് മണിക്ക് മുന്നേ ക്യാമ്പ് സംഘാടകർക്കും ബന്ധപ്പെട്ട വ്യക്തികൾക്കും വിവരം നൽകണമെന്നും കോടതി നിർദ്ദേശിച്ചു. ഫ്രണ്ട് കാമ്പസിലും കിംഗ്സ് കോളേജ് സർക്കിളിലും സ്ഥാപിച്ചിട്ടുള്ള എല്ലാ ടെൻ്റുകളും ക്യാമ്പുകളും ജൂലൈ 3-ന് നീക്കം ചെയ്യണമെന്നും കോടതി ഉത്തരവിൽ പറയുന്നു. ഉത്തരവ് ലംഘിക്കുന്ന വ്യക്തികളെ അറസ്റ്റ് ചെയ്ത് നീക്കം ചെയ്യാൻ ടൊറൻ്റോ പൊലീസിനും ഒൻ്റാരിയോ പ്രൊവിൻഷ്യൽ പൊലീസിനും കോടതി അധികാരം നൽകി.
ക്യാമ്പിലുള്ളവർ കോടതി ഉത്തരവ് അനുസരിക്കുകയും സമയപരിധിക്കുള്ളിൽ ഒഴിയുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി യു ഓഫ് ടി പ്രസ്താവനയിൽ പറഞ്ഞു. കോടതി ഉത്തരവിന്‍റെ പകർപ്പുകൾ ക്യാമ്പ് സംഘാടകർക്ക് വിതരണം ചെയ്യാൻ ആരംഭിച്ചതായും സർവ്വകലാശാല വക്താവ് അറിയിച്ചു.
ഗാസയിലെ “ഇസ്രയേൽ വംശഹത്യയ്ക്ക്” ധനസഹായം നൽകുന്ന കമ്പനികളെ സഹായിക്കുന്ന നടപടിയിൽ നിന്നും ഇസ്രയേലി അക്കാദമിക് സ്ഥാപനങ്ങളുമായുള്ള നിലവിലുള്ളതും ഭാവിയിലുള്ളതുമായ പങ്കാളിത്തം ബഹിഷ്കരിക്കണമെന്നും ആവശ്യപ്പെട്ടാണ് വിദ്യാർത്ഥികൾ പലസ്തീൻ അനുകൂല ക്യാമ്പ് സ്ഥാപിച്ചത്.