കിച്ചനർ : കാനഡ ഡേ ആഘോഷത്തിനിടെ ഓഫീസർമാരും കുട്ടികളും ഉൾപ്പെടെയുള്ള ജനക്കൂട്ടത്തിനുനേരെ പടക്കം പൊട്ടിച്ചതിനെ തുടർന്ന് വിക്ടോറിയ പാർക്ക് അടച്ചു. പാർക്കിൽ ബേബി സ്‌ട്രോളറിന് കീഴിൽ പടക്കം പൊട്ടിച്ചത് വലിയ സംഘട്ടനത്തിലേക്ക് നയിച്ചതായി വാട്ടർലൂ റീജൻ പൊലീസ് അറിയിച്ചു. കുഞ്ഞിന് പരിക്കേറ്റിട്ടില്ല.
ഇന്നലെ രാത്രി എട്ടരയോടെയാണ് വിക്ടോറിയ പാർക്കിൽ തടിച്ചുകൂടിയ ഒരു സംഘം യുവാക്കൾ ജനക്കൂട്ടത്തിന് നേർക്ക് പടക്കം വലിച്ചെറിഞ്ഞത്. സംഘർഷം വർധിച്ചതോടെ ജനക്കൂട്ടത്തെ പിരിച്ചുവിടാൻ ഒലിയോറെസിൻ കാപ്സിക്കം (കുരുമുളക്) സ്പ്രേ ഉപയോഗിക്കേണ്ടി വന്നതായും പൊലീസ് റിപ്പോർട്ട് ചെയ്തു. സംഘർഷം അവസാനിപ്പിക്കാൻ കേംബ്രിഡ്ജിൽ നിന്നും വാട്ടർലൂവിൽ നിന്നും ഉദ്യോഗസ്ഥരെ എത്തിക്കേണ്ടി വന്നതായി വാട്ടർലൂ റീജൻ പൊലീസ് മേധാവി മാർക്ക് ക്രോവൽ അറിയിച്ചു. പാർക്ക് അടച്ചുപൂട്ടാനുള്ള തീരുമാനം ബൈലോ എൻഫോഴ്‌സ്‌മെൻ്റും ഡബ്ല്യുആർപിഎസും നഗരവും സംയുക്തമായി എടുത്ത തീരുമാനമാണെന്നും മാർക്ക് ക്രോവൽ പറഞ്ഞു.
സംഭവത്തിൽ 17 വയസ്സുള്ള ഒരാളെ അറസ്റ്റ് ചെയ്തതായും അദ്ദേഹം പറഞ്ഞു. ഇയാൾക്കെതിരെ പൊലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചതിന് കുറ്റം ചുമത്തിയിട്ടുണ്ട്. കൂടാതെ നിരവധി ആളുകൾക്കെതിരെ പൊതുസ്ഥലത്ത് മദ്യപിച്ചതിന് കേസുകളും ചുമത്തിയിട്ടുണ്ട്.