ഓട്ടവ : കാനഡയിലുടനീളം നിലനിൽക്കുന്ന ഭവനപ്രതിസന്ധി പുതിയ കുടിയേറ്റക്കാരെ മറ്റു രാജ്യങ്ങളിലേക്കോ നിലവിലെ പ്രവിശ്യ ഉപേക്ഷിച്ചിച്ച് മറ്റൊരു പ്രവിശ്യയിലേക്കോ കുടിയേറാൻ പ്രേരിപ്പിക്കുന്നതായി പുതിയ സർവേ. ഉയർന്ന ഭവനനിർമ്മാണചെലവ് കാരണം 40 ശതമാനത്തോളം പുതിയ കുടിയേറ്റക്കാർ ഇപ്പോൾ ഉള്ള പ്രവിശ്യയിൽ നിന്നും ആൽബർട്ടയിലേക്ക് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നതായും സർവേ കണ്ടെത്തി. ആംഗസ് റീഡ് ഇൻസ്റ്റിറ്റ്യൂട്ട് ജൂൺ 14 മുതൽ 20 വരെ ഓൺലൈൻ ആയി 4,204 കനേഡിയൻ പൗരന്മാരിൽ നടത്തിയ സർവേ പ്രകാരമാണ് ഈ കണക്കുകൾ.
![](http://mcnews.ca/wp-content/uploads/2024/05/Speedy-Blinds-1024x517.jpg)
വീട് വാങ്ങുന്നതിനും വാടകയ്ക്ക് എടുക്കുന്നതിനും വലിയ തുക ഈടാക്കുന്ന ഒൻ്റാരിയോ, ബ്രിട്ടിഷ് കൊളംബിയ പ്രവിശ്യകളിൽ നിന്നും പുതിയ കുടിയേറ്റക്കാരുടെ കൂട്ട പലായനത്തിന് സാധ്യത ഉണ്ടെന്നും സർവേ പറയുന്നു. കൂടുതൽ കുടിയേറ്റക്കാർ വിദേശത്ത് നിന്ന് കാനഡയിലേക്ക് എത്തുന്നത് സ്വപ്നം കാണുമ്പോൾ, സമീപ വർഷങ്ങളിൽ കാനഡയിൽ എത്തിയ പലർക്കും കാനഡ ഒരു പേടിസ്വപ്നമായി മാറിയതായി സർവേയിൽ പറയുന്നു. എന്നാൽ പുതിയ കുടിയേറ്റക്കാർ മാത്രമല്ല, സർവേയിൽ പങ്കെടുത്ത കനേഡിയൻ പൗരന്മാരിൽ 28% പേർ തങ്ങളുടെ പ്രവിശ്യയിൽ നിന്ന് മറ്റൊരു പ്രവിശ്യയിലേക്ക് കുടിയേറുന്നത് പരിഗണിക്കുന്നതായി പറഞ്ഞു.
![](http://mcnews.ca/wp-content/uploads/2024/01/Nissan-Trinity-Group-1024x576.jpg)
തങ്ങളുടെ നിലവിലെ താമസ പ്രവിശ്യയിൽ നിന്ന് മാറുന്നതിനെക്കുറിച്ച് ചിന്തിക്കുകയാണെന്ന് പറയുന്നവരിൽ 15% പേർ യുഎസിലേക്ക് പോകുമെന്ന് പറഞ്ഞു. 28 ശതമാനം പേർ യുഎസല്ലാതെ മറ്റൊരു രാജ്യത്തേക്ക് മാറുമെന്നും സർവേയിൽ വ്യക്തമാക്കി. തങ്ങളുടെ നിലവിലെ മേൽവിലാസം മാറ്റുന്നതിനെക്കുറിച്ച് ചിന്തിക്കുന്നവരിൽ 45% പേർ കാനഡയിലെ തന്നെ മറ്റേതെങ്കിലും പ്രവിശ്യയിലേക്ക് കുടിയേറുന്നതിനെക്കുറിച്ച് ആലോചിക്കുന്നു. അവരിൽ 18% പേർ ആൽബർട്ടയിലേക്ക് മാറുന്നതിനെക്കുറിച്ച് ആലോചിക്കുമ്പോൾ 10% പേർ അറ്റ്ലാൻ്റിക് കാനഡയിലേക്ക് പോകുമെന്നും പറഞ്ഞു. 6% ആളുകൾ ബ്രിട്ടിഷ് കൊളംബിയയിലേക്കും നാല് ശതമാനം പേർ ഒൻ്റാരിയോയിലേക്കും കുടിയേറാൻ ആലോചിക്കുന്നു. സർവേയിൽ പങ്കെടുത്തവരിൽ രണ്ടു ശതമാനം പേർ മാത്രമാണ് സസ്കാച്വാനിലേക്കോ കെബെക്കിലേക്കോ കുടിയേറുന്നതിനെക്കുറിച്ച് ചിന്തിക്കുന്നത്.