ലൂസിഫര്‍, കടുവ എന്നി സിനിമകളിലൂടെ മലയാളി പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച താരമാണ് വിവേക് ഒബ്റോയ്. എന്നാല്‍ ഒരുകാലത്ത് ബോളിലുഡിനെ പിടിച്ചുകുലുക്കിയ ഹിറ്റ് സ്റ്റാറായിരുന്നു അദ്ദേഹം. എന്നാല്‍ പാതിവഴിയില്‍ വച്ച് സിനിമയില്‍ അവസരങ്ങള്‍ കുറഞ്ഞു തുടങ്ങി. ഇപ്പോഴിതാ അതിനെക്കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് താരം. തനിക്ക് സിനിമകള്‍ കിട്ടാതിരിക്കാന്‍ ബോളിവുഡിൽ വളരെയധികം ശക്തിയുള്ള ആളുകൾ ശ്രമിച്ചിരുന്നെന്നും വിവേക് വെളിപ്പെടുത്തി.
‘എൻ്റെ സിനിമകൾ ഹിറ്റായ ഒരു കാലഘട്ടം ഉണ്ടായിരുന്നു, എൻ്റെ പ്രകടനങ്ങൾ പ്രശംസിക്കപ്പെട്ടു, എന്നിട്ടും പല കാരണങ്ങളാൽ എനിക്ക് റോളുകളൊന്നും ലഭിച്ചില്ല. നിങ്ങൾ വ്യവസായത്തിൻ്റെ സംവിധാനത്തിൻ്റെയും ലോബിയിങ്ങിൻ്റെയും ഇരയാകുമ്പോൾ, നിങ്ങൾക്ക് രണ്ട് ഓപ്ഷനുകൾ ഉണ്ട്. ഒന്നെങ്കില്‍ വിഷമിച്ച് എല്ലാം അവസാനിപ്പിക്കുക, അല്ലെങ്കിൽ അതൊരു വെല്ലുവിളിയായി എടുത്ത് നിങ്ങളുടെ സ്വന്തം വിധി എഴുതുക. ഞാൻ പിന്നീട് എന്‍റെ വഴി തിരഞ്ഞെടുത്ത് നിരവധി ബിസിനസ്സുകൾ തുടങ്ങി’- വിവേക് ഒബ്‍റോയ്.
![](http://mcnews.ca/wp-content/uploads/2024/05/mint-1024x614.jpeg)
സൽമാൻ ഖാനുമായുള്ള വഴക്ക് കരിയറിനെ ബാധിച്ചെന്നും സൽമാൻ തന്നെ ഭീഷണിപ്പെടുത്തിയെന്നും വിവേക് ആരോപിച്ചു. 2003-ൽ വിവേക് ഇക്കാര്യം പറയാനായി ഒരു പത്രസമ്മേളനം വിളിച്ചിരുന്നു. അതിനുശേഷം സൽമാന്‍റെ സ്വാധീനം കാരണം തന്‍റെ കരിയറിന് തിരിച്ചടിയുണ്ടെന്നും വിവേക് സൂചിപ്പിച്ചു. ഐശ്വര്യ റായുമായുള്ള സൽമാൻ ഖാന്‍റെ പ്രണയം തകര്‍ന്നതിന് ശേഷമാണ് വിവേകും ഐശ്വര്യയും പ്രണയത്തിലാകുന്നത്. ഇതാണ് വിവേകിനോട് സല്‍മാന് ദേഷ്യം തോന്നുന്നതിനുള്ള കാരണമായി പറയുന്നത്.
ആ സമയത്ത് ഒരു അഭിമുഖത്തിൽ കത്രീന കൈഫ് വിവേകിനൊപ്പം അഭിനയിക്കില്ലെന്ന് പറഞ്ഞിരുന്നു. അന്ന് സല്‍മാനുമായി കത്രീന പ്രണയത്തിലായിരുന്നു. ഇതിനെക്കുറിച്ച് ചോദിച്ചപ്പോൾ, ‘അവര്‍ക്ക് തന്നോടൊപ്പം പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലായിരിക്കാം, അങ്ങനെയൊരു തീരുമാനമെടുക്കാന്‍ അവര്‍ക്ക് അവകാശമുണ്ട്. വ്യക്തിപരമായ കാര്യങ്ങളുമായി എന്‍റെ ജോലിയെ കൂട്ടികെട്ടാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. തിരക്കഥ ആവശ്യപ്പെടുന്ന ആരുമായും ഞാൻ പ്രവർത്തിക്കും’എന്നായിരുന്നു അദ്ദേഹം പറഞ്ഞത്.