ഓട്ടവ : രാജ്യത്തുടനീളം വിതരണ ശൃംഖലയിലെ പ്രശ്നങ്ങൾക്ക് കാരണമായ റെയിൽ പണിമുടക്കിന്‍റെ ഭാവി ഫെഡറൽ ലേബർ ബോർഡിന്‍റെ തീരുമാനത്തെ ആശ്രയിച്ച്. രാജ്യത്തെ രണ്ട് വലിയ റെയിൽവേ കമ്പനികളും അവരുടെ ആയിരക്കണക്കിന് തൊഴിലാളികളെ പ്രതിനിധീകരിക്കുന്ന ടീംസ്റ്റേഴ്‌സ് യൂണിയനും തമ്മിലുള്ള കരാർ തർക്കത്തിൽ ലേബർ ബോർഡ് ഇന്ന് തീരുമാനം പ്രഖ്യാപിക്കുമെന്ന് പ്രതീക്ഷിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ റെയിൽവേ കമ്പനികളിൽ ഒരേസമയം ജോലി നിർത്തിവയ്ക്കുന്ന ആദ്യത്തെ സംഭവമാണിത്.
കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിന് മുമ്പാകെ നടന്ന മാരത്തോൺ ചർച്ചയ്ക്ക് ശേഷം തീരുമാനത്തിനായി കാത്തിരിക്കുകയാണെന്ന് ടീംസ്റ്റേഴ്സ് കാനഡ റെയിൽ കോൺഫറൻസ് വക്താവ് പറഞ്ഞു. ലേബർ ബോർഡിൽ നിന്നുള്ള ഏത് തീരുമാനവും യൂണിയൻ നിയമപരമായി അനുസരിക്കും. എന്നാൽ, ആവശ്യമെങ്കിൽ ഫെഡറൽ കോടതിയെ സമീപിക്കുമെന്നും യൂണിയൻ വക്താവ് അറിയിച്ചു. വേതനം, ഷിഫ്റ്റ് ഷെഡ്യൂളിങ്, തൊഴിലാളികളുടെ വിശ്രമ സമയം എന്നിവയുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് റെയിൽവേ തൊഴിലാളികൾ ഉയർത്തുന്നത്.
പണിമുടക്ക് അവസാനിപ്പിക്കാൻ കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡിനോട് ബൈൻഡിങ് ആർബിട്രേഷൻ ചുമത്താൻ ആവശ്യപ്പെട്ട ഫെഡറൽ തൊഴിൽ മന്ത്രി സ്റ്റീവൻ മക് കിനോൺ, ലേബർ കോഡിൻ്റെ സെക്ഷൻ 107 പ്രകാരമുള്ള തൻ്റെ അധികാരം വിനിയോഗിക്കുമെന്നും അറിയിച്ചിരുന്നു. പുതിയ കരാർ നിലവിൽ വരുന്നതുവരെ നിലവിലെ കൂട്ടായ കരാറുകളുടെ നിബന്ധനകൾക്ക് വിധേയമായി പ്രവർത്തനം പുനരാരംഭിക്കാൻ റെയിൽവേയോട് ഉത്തരവിടാനും അദ്ദേഹം ബോർഡിനോട് ആവശ്യപ്പെട്ടിരുന്നു.