യുഎഇയിൽ ഈ മാസം തുടക്കം മുതൽ നടന്നുവരുന്ന പൊതുമാപ്പ് പ്രയോജനപ്പെടുത്തിയവരിൽ വലിയൊരു ശതമാനം ഇന്ത്യക്കാരുമുണ്ട്. ‘സുരക്ഷിതമായ ഒരു സമൂഹത്തിലേക്ക്’ എന്ന പേരിൽ ഒക്ടോബർ 31 വരെ നടക്കുന്ന പൊതുമാപ്പ് ക്യാംപെയ്ന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സേവനങ്ങളുടെ മൂന്നാഴ്ച പിന്നിടുമ്പോൾ പലയിടത്തും ഉയർന്ന ശതമാനത്തിലാണ് വീസ നിയമലംഘകർ തങ്ങളുടെ പദവി ശരിയാക്കാൻ എത്തുന്നത്. പിഴയൊന്നും കൂടാതെ നാട്ടിലേയ്ക്ക് മടങ്ങാനും താമസം നിയമവിധേയമാക്കാനും കഴിഞ്ഞതിന്റെ സംതൃപ്തിയിലാണ് ഇന്ത്യക്കാർ അടക്കമുള്ള വിവിധ രാജ്യക്കാർ. അവസാനമായി 2018 ലാണ് യുഎഇ പൊതുമാപ്പ് പ്രഖ്യാപിച്ചിരുന്നത്.
യുഎഇ ഫെഡറൽ അതോറിറ്റി ഫോർ ഐഡന്റിറ്റി, സിറ്റിസൺഷിപ്, കസ്റ്റംസ് ആൻഡ് പോർട് സെക്യൂരിറ്റി (ഐസിപി) ഡയറക്ടർ ജനറൽ മേജർ ജനറൽ ,സുഹൈൽ സഈദ് അൽ ഖലീൽ ദുബായ് അൽ അവീറിലെ വീസ വയലേറ്റെഴ്സ് സെറ്റിൽമെന്റ് സെന്ററിലെ ( പൊതുമാപ്പ് കേന്ദ്രം) പ്രവർത്തനങ്ങൾ വിലയിരുത്തി. കഴിഞ്ഞ ദിവസം ഇവിടെ സന്ദർശിച്ച അദ്ദേഹത്തെ ജി ഡി ആർ എഫ് എ ദുബായ് ഡെപ്യൂട്ടി ഡയറക്ടർ മേജർ ജനറൽ ഉബൈദ് മുഹൈർ ബിൻ സുറൂറും വീസ നിയമലംഘകരുടെ ഫോളോഅപ് വിഭാഗം അസിസ്റ്റന്റ് ഡയറക്ടർ മേജർ ജനറൽ സലാ അൽ ഖംസിയും ചേർന്ന് സ്വീകരിച്ചു. പൊതുമാപ്പിന്റെ ഗുണഭോക്താക്കൾക്ക് നൽകുന്ന മികച്ച സേവനങ്ങളുമായി ബന്ധപ്പെട്ട് ജി ഡി ആർ എഫ് എ ദുബായിയെ അൽ ഖലീൽ നന്ദി അറിയിച്ചു. അവസാനം വരെ കാത്തു നിൽക്കാതെ പൊതുമാപ്പിന്റെ പ്രയോജനങ്ങൾ ഏറ്റവും വേഗത്തിൽ തന്നെ ഉപയോഗപ്പെടുത്തണമെന്ന് അദ്ദേഹം അഭ്യർഥിച്ചു.