എഡിജിപി എം ആർ അജിത് കുമാറിനെതിരെ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ച് സർക്കാർ. അജിത് കുമാറിനെതിരെ പി.വി അൻവർ എം എൽ എ നൽകിയ സാമ്പത്തിക ആരോപണങ്ങളുമായി ബന്ധപ്പെട്ട പരാതിയിൽ വിജിലൻസ് അന്വേഷണം വേണമെന്ന ശുപാർശയിൽ ഏഴാം ദിവസമാണ് സംസ്ഥാന സർക്കാർ തീരുമാനമെടുത്തത്. അന്വേഷണം നടത്താനുള്ള സംഘത്തെ ഇന്ന് വിജിലൻസ് മേധാവി തീരുമാനിക്കും.
പി വി അൻവർ എംഎൽഎ നൽകിയ പരാതിയിലുൾപ്പെട്ട സാമ്പത്തിക ആരോപണങ്ങൾ തന്റെ സംഘത്തിന് അന്വേഷിക്കാൻ കഴിയില്ലെന്ന നിലപാടിലായിരുന്നു സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദർവേശ് സാഹിബ് സ്വീകരിച്ചിരുന്നത്. തുടർന്ന് ഈ വിഷയത്തിൽ വിജിലൻസ് അന്വേഷണം വേണമെന്ന ശുപാർശ ഡിജിപി ആഭ്യന്തര വകുപ്പിന് നൽകി. എന്നാൽ ശിപാർശയിൽ തീരുമാനമെടുക്കാൻ മുഖ്യമന്ത്രി തയ്യാറായില്ല. അജിത് കുമാറിന് സർക്കാർ സംരക്ഷണമൊരുക്കുന്നുവെന്ന ആരോപണം ശക്തമായതോടെ ശുപാർശ നൽകിയതിന്റെ ഏഴാം ദിവസം മുഖ്യമന്ത്രി തീരുമാനമെടുക്കുകയായിരുന്നു.