തിരുവനന്തപുരം: ഇന്ന് 11 മണിക്ക് നടന്ന വാർത്ത സമ്മേളനത്തിൽ മാധ്യമങ്ങളെ രൂക്ഷമായി വിമർശിച്ചിരിക്കുകയാണ് മുഖ്യമന്ത്രി പിണറായി വിജയൻ. മാധ്യമങ്ങളെ കൂടാതെ പ്രതിപക്ഷത്തെയും അദ്ദേഹം വിമർശിച്ചു. വയനാട് മുണ്ടക്കൈചൂരല്‍മല ഉരുള്‍പൊട്ടല്‍ രക്ഷാപ്രവര്‍ത്തനത്തിന് ചെലവഴിച്ച തുകയെന്ന പേരില്‍ എസ്റ്റിമേറ്റ് തുക പ്രചരിപ്പിച്ച മാധ്യമ വാര്‍ത്തകള്‍ പ്രതിപക്ഷവും ഏറ്റെടുത്തെന്ന് മുഖ്യമന്ത്രി.മാധ്യമങ്ങളുടെ രീതി പരിശോധിക്കപ്പെടണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. വയനാട്ടിൽ ചെലവിട്ട കണക്കുമായി സർക്കാർ എന്നായിരുന്നു കഴിഞ്ഞ ദിവസങ്ങളിലെ പ്രമുഖ മാധ്യമങ്ങളുടെ തലക്കെട്ട്.
വ്യാജപ്രചരണത്തിന് എതിരെ നിയമനടപടി സ്വീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ബന്ധിതമാകുകയാണെന്നും ഹൈക്കോടതി വിധി ദുര്‍വ്യാഖ്യാനം ചെയ്തതുമായി ബന്ധപ്പെട്ടും നിയമനടപടി എടുക്കുമെന്നും മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു. പെട്ടെന്നു കേള്‍ക്കുന്ന ആരും ഞെട്ടിപ്പോകുന്ന കണക്കാണ് മാധ്യമങ്ങള്‍ കൊടുത്തത്. വയനാട് വിഷയത്തില്‍ കേന്ദ്രത്തിന് സര്‍ക്കാര്‍ കള്ളക്കണക്ക് കൊടുത്തുവെന്ന ആരോപണം പ്രതിപക്ഷവും ഉന്നയിച്ചു. കേരളം കണക്കുകള്‍ പെരുപ്പിച്ച് അനർഹമായ കേന്ദ്രസഹായം നേടാന്‍ ശ്രമിക്കുന്നുവെന്ന വ്യാജകഥ ഒരു വിഭാഗം ജനങ്ങളുടെ മനസില്‍ കടന്നുകയറി. കേരളവും അവിടുത്തെ ജനങ്ങളും ലോകമാകെ അപമാനിക്കപ്പെട്ടു. വ്യാജവാര്‍ത്തകളുടെ പിന്നിലുള്ള അജന്‍ഡ നാടിന് എതിരേയുള്ളതാണെന് മുഖ്യമന്ത്രി പറഞ്ഞു. അനർഹമായ സഹായം നേടിയെടുക്കാൻ കേരളം ശ്രമിക്കുന്നു എന്ന വ്യാജ കഥ ജനം വിശ്വസിച്ചതാണ് ഇതിന്‍റെ അന്തിമ ഫലം.
മുഖ്യമന്ത്രി വാർത്താസമ്മേളനത്തിൽ വെളിപ്പെടുത്തിയ കണക്കുകൾ.
∙ ദുരന്തത്തില്‍ മരണമടഞ്ഞവരുടെ ആശ്രിതരായ 131 കുടുംബങ്ങള്‍ക്ക് 6 ലക്ഷം രൂപ വീതം നല്‍കി. എസ്ഡിആര്‍എഫില്‍നിന്ന് 4 ലക്ഷവും സിഎംഡിആര്‍.എഫില്‍ നിന്ന് 2 ലക്ഷവും വീതമാണ് നല്‍കിയത്. ഇതിനായി എസ്.ഡി.ആര്‍.എഫില്‍നിന്ന് 5,24,00,000 രൂപയും സി.എം.ഡി.ആര്‍.എഫില്‍ നിന്ന് 2,62,00,000 രൂപയും ചെലവഴിച്ചു.
.മരിച്ച 173 പേരുടെ സംസ്കാര ചടങ്ങുകള്‍ക്കായി കുടുംബങ്ങള്‍ക്ക് 10,000 രൂപ വീതം നല്‍കി
. ദുരന്തത്തില്‍ ഗുരുതരമായി പരുക്കേറ്റ് ഒരാഴ്ചയിലേറെ ആശുപത്രിയിൽ കഴിഞ്ഞ 26 പേര്‍ക്ക് 17,16,000 രൂപ സഹായമായി നല്‍കി. ഇതില്‍ 4,16,000 രൂപ എസ്ഡിആര്‍എഫില്‍നിന്നും 13 ലക്ഷം രൂപ സിഎംഡിആര്‍എഫില്‍ നിന്നുമാണ് അനുവദിച്ചത്.
∙ ഒരാഴ്ചയില്‍ താഴെ മാത്രം ആശുപത്രിയില്‍ കഴിഞ്ഞ 8 പേര്‍ക്കായി എസ്ഡിആര്‍എഫില്‍നിന്ന് 43,200 രൂപയും സിഎംഡിആര്‍എഫില്‍നിന്ന് 4 ലക്ഷം രൂപയും വീതം അനുവദിച്ചു. ആകെ 4,43,200 രൂപ.
∙ ദുരന്ത ബാധിതരായ 1013 കുടുംബങ്ങള്‍ക്ക് അടിയന്തര ധനസഹായമായി 10,000 രൂപ വീതം നല്‍കി. എസ്ഡിആര്‍എഫില്‍നിന്ന് 5000 രൂപയും സിഎംഡിആര്‍എഫില്‍നിന്ന് 5000 രൂപയും വീതമാണ് നല്‍കിയത്. ആകെ 1,01,30,000 രൂപ.
∙ ദുരന്ത ബാധിത കുടുംബങ്ങളിലെ 1694 പേര്‍ക്ക് ഉപജീവന സഹായമായി ദിവസം 300 രൂപ വീതം നല്‍കി. 30 ദിവസത്തേക്ക് 1,52,46,000 രൂപ ഈയിനത്തില്‍ നല്‍കിയിട്ടുണ്ട്.
∙ കിടപ്പുരോഗികളായ 33 പേർക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍നിന്ന് പ്രത്യേക ധനസഹായമായി 2.97 ലക്ഷം രൂപ നല്‍കി.
∙ 722 കുടുംബങ്ങള്‍ക്ക് പ്രതിമാസ വാടകയായി 6000 രൂപ (പ്രതിദിനം 200 രൂപ) വീതം നല്‍കി വരുന്നു. ആദ്യമാസ വാടകയായി ഇതുവരെ ഈയിനത്തില്‍ 24,95,800 രൂപ ചെലവഴിച്ചു. (വ്യത്യസ്ത ദിവസങ്ങളില്‍ വാടക വീടുകളിലേക്ക് ആളുകള്‍ മാറിയത് കൊണ്ട് ദിവസം 200 രൂപ എന്ന കണക്കിനാണ് വാടക ആദ്യമാസത്തില്‍ നല്‍കിയിട്ടുള്ളത്)
∙ 649 കുടുംബങ്ങള്‍ക്ക് ഫര്‍ണിച്ചര്‍ ഉള്‍പ്പെടെയുള്ള ബാക്ക് ടു ഹോം കിറ്റുകളും നല്‍കി.
∙ ദുരിതാശ്വാസ ക്യാംപിലെ 794 കുടുംബങ്ങളെ 28 ദിവസം കൊണ്ട് താല്‍ക്കാലികമായി പുനരധിവസിപ്പിച്ചു.
∙ ഉരുള്‍ പൊട്ടലില്‍ തകര്‍ന്ന മുണ്ടക്കൈ സര്‍ക്കാര്‍ എല്‍പി സ്കൂളും വെള്ളാര്‍മല സര്‍ക്കാര്‍ വൊക്കേഷനൽ ഹയര്‍സെക്കൻഡറി സ്കൂളും മേപ്പാടിയില്‍ താല്‍ക്കാലികമായി തുറന്നു. ദുരന്തമേഖലയിലെ 607 വിദ്യാർഥികളുടെ പഠനം പുനരാരംഭിച്ചു.