ടൊറൻ്റോ : രണ്ട് മാസം മുമ്പ് ദുരൂഹ സാഹചര്യത്തിൽ കാണാതായ ഇന്ത്യൻ വംശജയ്ക്കായി തിരച്ചിൽ ഊർജിതമാക്കി ഹാമിൽട്ടൺ ഹോമിസൈഡ് ഡിറ്റക്ടീവുകൾ. നാല്പതു വയസ്സുള്ള ശാലിനി സിങ്ങിനെയാണ് കാണാതായത്. ഇതുമായി ബന്ധപ്പെട്ട് നഗരത്തിലെ മാലിന്യക്കൂമ്പാരത്തിൽ സംഘം തിരച്ചിൽ നടത്തിയതായി പൊലീസ് വക്താവ് പറഞ്ഞു. 2024 ഡിസംബർ 10 നാണ് ഇവരെ കാണാനില്ലെന്ന് കാണിച്ച് കുടുംബം പരാതി നൽകിയത്. കാണാതായ സമയത്ത് നൽകിയ വിവരങ്ങളിൽ ശാലിനി അവസാനമായി കുടുംബവുമായി സംസാരിച്ചത് 2024 ഡിസംബർ 4 നാണ്. അതിനുശേഷം ഇവരെക്കുറിച്ച് യാതൊരു വിവരവുമില്ലെന്ന് കുടുംബാംഗങ്ങൾ പറഞ്ഞു.
കാണാതാകുന്ന സമയത്ത്, ശാലിനി തന്റെ കാമുകനോടൊപ്പം ഹാമിൽട്ടണിലെ ഒരു അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ താമസിക്കുകയായിരുന്നു. കെട്ടിടത്തിൽ നിരവധി തവണ തിരച്ചിൽ നടത്തിയിട്ടും, അവരുടെ തിരോധാനവുമായി ബന്ധപ്പെട്ട ഒരു തെളിവും പൊലീസിന് കണ്ടെത്താൻ കഴിഞ്ഞിട്ടില്ലെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു. അതേസമയം, അന്വേഷണ സംഘവുമായി സഹകരിക്കാൻ കാമുകൻ തയ്യാറാകുന്നില്ലെന്നും ശാലിനി സിങ്ങിനെ കണ്ടെത്താൻ സഹായിക്കുന്ന ഒരു വിവരവും നൽകിയിട്ടില്ലെന്നും അധികൃതർ പറയുന്നു.

അതേസമയം, ശാലിനി കൊല്ലപ്പെട്ടതാകാമെന്നും മൃതദേഹം അപ്പാർട്ട്മെന്റിൽ നിന്ന് മാലിന്യ നിർമാർജന സംവിധാനത്തിലൂടെ നീക്കം ചെയ്തതാണെന്നുമാണ് ഹാമിൽട്ടൺ ഹോമിസൈഡ് ഡിറ്റക്ടീവുകളുടെ പ്രാഥമിക നിഗമനം. അപ്പാർട്ട്മെന്റ് കെട്ടിടത്തിൽ നിന്ന് ശേഖരിച്ച മാലിന്യത്തിന്റെ ഭൂരിഭാഗവും ഗ്ലാൻബ്രൂക്ക് ലാൻഡ്ഫില്ലിലേക്ക് മാറ്റിയതായി പൊലീസ് പറഞ്ഞു. സംഭവത്തെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ അന്വേഷണ ഉദ്യോഗസ്ഥരുമായി ബന്ധപ്പെടണമെന്ന് അധികൃതർ അഭ്യർത്ഥിച്ചു.