തിരുവനന്തപുരം: സെക്രട്ടറിയേറ്റിന് മുന്നിൽ ആശാ പ്രവർത്തകരുടെ അനിശ്ചിതകാല സമരം 50-ാം ദിവസം. മൂന്നാം ഘട്ടമായി മുടി മുറിച്ചും തല മുണ്ഡനം ചെയ്തുമാണ് ആശാ പ്രവർത്തകർ പ്രതിഷേധിച്ചത്. പത്മജ എന്ന ആശാ പ്രവർത്തകയാണ് തല മുണ്ഡനം ചെയ്ത് പ്രതിഷേധം അറിയിച്ചത്. എത്രത്തോളം മുടിമുറിക്കണമെന്നത് ഓരോരുത്തരുടെയും വ്യക്തിപരമായ തീരുമാനമാണെന്നും സമരനേതാക്കൾ വ്യക്തമാക്കി. ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ സമരം തുടരാണ് ഇവരുടെ തീരുമാനം. സംസ്ഥാനത്തെ മറ്റ് കേന്ദ്രങ്ങളിലും ആശ പ്രവർത്തകർ മുടിമുറിച്ച് പ്രതിഷേധത്തിൽ പങ്കാളികളായി.

ഫെബ്രുവരി 10-ാം തീയതിയാണ് വിവിധ ആവശ്യങ്ങളുമായി ഒരു കൂട്ടം ആശ പ്രവർത്തകർ സെക്രട്ടേറിയറ്റിന് മുന്നിൽ സമരം ആരംഭിച്ചത്. രാപകൽ സമരം 50-ാം ദിവസത്തിൽ എത്തിയതോടെയാണ് ആശാവർക്കർമാർ മുടിമുറിച്ചത്. മുടി മുറിക്കൽ സമരത്തോടെ ആഗോളതലത്തിൽ സമരത്തിന് പിന്തുണയേറും എന്നാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, ആശമാരുടെ നിരാഹാര സമരം പന്ത്രണ്ടാം ദിവസത്തിലേക്ക് കടന്നു.