ന്യൂ ഡൽഹി : ഇന്ത്യ – പാക് ബന്ധം കൂടുതല്‍ മോശമാകുന്ന സാഹചര്യത്തിൽ സംഘർഷത്തിന് തയ്യാറെടുക്കാനുള്ള നിർദേശം നൽകി കേന്ദ്ര സര്‍ക്കാര്‍. സംസ്ഥാനങ്ങളിലെ സ്ഥിതിഗതികൾ വിലയിരുത്താനും ജനങ്ങളെ അടിയന്തരമായി ഒഴിപ്പിക്കാനുൾപ്പടെയുള്ള മാർഗങ്ങൾ കണ്ടെത്താനുമുള്ള കേന്ദ്ര സർക്കാരിന്റെ യോഗം ഇന്ന് നടക്കും. പാക്കിസ്ഥാനി ഹാക്കർമാർ പ്രതിരോധ സ്ഥാപനങ്ങളിൽ കടന്നു കയറിയിരുന്നു. പല സ്ഥാപനങ്ങളിലും സൈബർ ആക്രമണം ചെറുക്കാനായെന്നാണ് ഉന്നത വൃത്തങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. ജമ്മു കശ്മീരിലെ പഹൽഗാമിൽ പാകിസ്ഥാൻ പിന്തുണയുള്ള ഭീകരർ വിനോദസഞ്ചാരികൾക്ക് നേരെ വെടിയുതിർക്കുകയും ഒരു നേപ്പാളി പൗരൻ ഉൾപ്പെടെ 26 പേർ കൊല്ലപ്പെടുകയും ചെയ്തതിനു പിന്നാലെയാണ് ഈ സംഭവവികാസങ്ങൾ.
ഫലപ്രദമായ സിവിൽ ഡിഫൻസിനായി നാളെ മോക്ഡ്രിൽ നടത്താൻ ആഭ്യന്തര മന്ത്രാലയം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഡ്രില്ലിന്‍റെ ഭാഗമായി, വ്യോമാക്രമണ മുന്നറിയിപ്പ് സൈറണുകൾ മുഴക്കുകയും ശത്രുതാപരമായ ആക്രമണമുണ്ടായാൽ സ്വയം എങ്ങനെ സംരക്ഷിക്കാമെന്ന് സാധാരണക്കാരെയും വിദ്യാർത്ഥികളെയും പരിശീലിപ്പിക്കുകയും ചെയ്യും.

സുപ്രധാന പ്ലാന്‍റുകളും സ്ഥാപനങ്ങളും നേരത്തേ മറയ്ക്കുന്നതിനും, രാത്രിയിൽ ലൈറ്റുകൾ പൂർണ്ണമായി ഓഫ് ചെയ്യുന്നതിനുമുള്ള വ്യവസ്ഥകളും ഉണ്ടാകും. സംസ്ഥാനങ്ങളോട് അവരുടെ ഒഴിപ്പിക്കൽ പദ്ധതി പുതുക്കാനും പരിശീലനം നടത്താനും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ മോക്ഡ്രില്ലിൽ കുറഞ്ഞത് 244 സിവിൽ ജില്ലകളെങ്കിലും പങ്കെടുക്കും. മോക്ഡ്രില്ലിന്റെ തയാറെടുപ്പുകൾ വിലയിരുത്തുന്നതിനായിട്ടാണ് ഹോം സെക്രട്ടറിയുടെ അധ്യക്ഷതയിൽ ഇന്ന് യോഗം വിളിച്ചിട്ടുള്ളത്. മിക്ക സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ചീഫ് സെക്രട്ടറിമാർ വീഡിയോ കോൺഫറൻസിലൂടെ യോഗത്തിൽ പങ്കെടുക്കും.

ദേശീയ ദുരന്ത നിവാരണ അതോറിറ്റി (NDMA), ദേശീയ ദുരന്ത പ്രതികരണ സേന (NDRF), റെയിൽവേ ബോർഡ് എന്നിവിടങ്ങളിൽ നിന്നുള്ള ഉദ്യോഗസ്ഥരും എയർ ഡിഫൻസ് പ്രതിനിധികളും യോഗത്തിൽ പങ്കെടുക്കും. ഇന്ത്യൻ പോസ്റ്റുകൾക്ക് നേരെ പാകിസ്ഥാൻ തുടർച്ചയായി അതിർത്തി കടന്നുള്ള വെടിവയ്പ്പ് നടത്തുന്നതിനിടയിലാണ് സംസ്ഥാനങ്ങൾക്ക് സുരക്ഷാ ഡ്രിൽ ഉപദേശം നൽകിയത്. കഴിഞ്ഞ 11 രാത്രികളായി, നിയന്ത്രണ രേഖയിൽ (LoC) പാകിസ്ഥാൻ സൈന്യം പ്രകോപനമില്ലാതെ വെടിവയ്പ്പ് നടത്തുകയും ഇന്ത്യൻ സൈന്യം ശക്തമായി തിരിച്ചടിക്കുകയും ചെയ്യുന്നുണ്ട്.