ഓട്ടവ : കാനഡ പോസ്റ്റും ജീവനക്കാരുടെ യൂണിയനും തമ്മിലുള്ള തർക്കങ്ങൾ രൂക്ഷമാകുന്നതിനിടെ കൂടുതൽ ചർച്ചകൾ ഇന്ന് നടക്കും. തപാൽ ജീവനക്കാർ ഓവർടൈം ജോലിക്ക് വിലക്ക് ഏർപ്പെടുത്തിയതോടെ രാജ്യത്തുടനീളം തപാൽ വിതരണം വൈകാൻ സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുണ്ട്. പുതിയ കൂട്ടായ തൊഴിൽ കരാറിനെച്ചൊല്ലിയുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഒരു മധ്യസ്ഥൻ്റെ സാന്നിധ്യത്തിലായിരിക്കും ഇന്നത്തെ ചർച്ചകൾ. ശമ്പള വർധനയും പാർട്ട് ടൈം ജീവനക്കാരെ നിയമിക്കാനുള്ള പദ്ധതികളും ഉൾപ്പെടെയുള്ള പുതിയ വാഗ്ദാനങ്ങൾ കാനഡ പോസ്റ്റ് ബുധനാഴ്ച യൂണിയന് സമർപ്പിച്ചിരുന്നു. എന്നാൽ, ഈ നിർദ്ദേശങ്ങളോട് കനേഡിയൻ യൂണിയൻ ഓഫ് പോസ്റ്റൽ വർക്കേഴ്സ് (CUPW) ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.

കഴിഞ്ഞ വർഷം അവസാനം നടന്ന ഒരു മാസത്തെ പണിമുടക്കിനെ തുടർന്ന് ഫെഡറൽ സർക്കാർ ഇടപെട്ട് നീട്ടിക്കൊടുത്ത മുൻ കരാർ വ്യാഴാഴ്ച അവസാനിച്ചു. ഓവർടൈം ജോലികൾക്ക് വിലക്കേർപ്പെടുത്തിയ യൂണിയൻ, പുതിയ നിർദ്ദേശങ്ങൾ വേതനത്തിലും മറ്റ് പ്രധാന വിഷയങ്ങളിലും തങ്ങളുടെ ആവശ്യങ്ങളെ പരിഗണിക്കുന്നില്ലെന്ന് അംഗങ്ങളെ അറിയിച്ചു. അതേസമയം, തങ്ങളുടെ സാമ്പത്തിക സ്ഥിതിക്കനുസരിച്ചുള്ള വാഗ്ദാനങ്ങളാണ് നൽകിയതെന്ന് കാനഡ പോസ്റ്റ് പറയുന്നു.

കാനഡ പോസ്റ്റ് സാമ്പത്തിക പ്രതിസന്ധി നേരിടുന്നതായി ഫെഡറൽ സർക്കാർ നിയോഗിച്ച കമ്മീഷൻ നേരത്തെ കണ്ടെത്തിയിരുന്നു. പ്രതിദിന ഡോർ-ടു-ഡോർ ഡെലിവറി നിർത്തലാക്കണമെന്നും, തപാൽ വിതരണക്കാരുടെ റൂട്ടുകൾ ദിവസേന മാറുന്ന പുതിയ സംവിധാനം നടപ്പിലാക്കണമെന്നും ഈ കമ്മീഷൻ ശുപാർശ ചെയ്തിട്ടുണ്ട്.