അഡ്‌ലെയ്ഡ് : പൊലീസ് ആക്രമണത്തിൽ ഗുരുതര പരുക്കേറ്റ ഇന്ത്യൻ വംശജൻ ഓസ്‌ട്രേലിയയിൽ മരണത്തിന് കീഴടങ്ങി. ഗൗരവ് കന്റി(42)യാണ് മരിച്ചത്. അറസ്റ്റ് ചെയ്യുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ കഴുത്തിൽ കാൽ വച്ച് അമർത്തുകയായിരുന്നു. ഗൗരവിന്റെ തലച്ചോറ് പൂർണ്ണമായും തകർന്നുവെന്ന് ഡോക്ടർമാർ അറിയിച്ചു. രണ്ടാഴ്ചയോളമായി ജീവൻ രക്ഷാ ഉപകരണങ്ങളുടെ സഹായത്തോടെയാണ് ജീവൻ നിലനിർത്തിയിരുന്നത്.

മേയ് 29ന് പുലർച്ചെ റോയസ്റ്റൺ പാർക്കിലെ പെയ്ൻഹാം റോഡിൽ വച്ചാണ് മോഡ്‌ബറി നോർത്തിൽ നിന്നുള്ള ഗൗരവിനെ പൊലീസ് അറസ്റ്റ് ചെയ്തത്. ഗൗരവും ഭാര്യ അമൃത്പാൽ കൗറും റോഡിൽ വെച്ച് തർക്കിക്കവേ, സ്ഥലത്തെ പൊലീസ് പട്രോളിംഗ് സംഘം എത്തി ഗൗരവിനെ കീഴ്പ്പെടുത്താൻ ശ്രമിക്കുകയായിരുന്നുവെന്ന് കൗർ ആരോപിച്ചു. ഭാര്യ പകർത്തിയ വിഡിയോ ദൃശ്യങ്ങളിൽ രണ്ട് പൊലീസുകാർ ചേർന്ന് ഗൗരവിനെ നിലത്തേക്ക് തള്ളിയിടുന്നത് കാണാം. ഒരു ഉദ്യോഗസ്ഥൻ ഗൗരവിന്റെ കഴുത്തിൽ കാൽ വച്ച് അമർത്തിയപ്പോൾ താൻ വിഡിയോ ചിത്രീകരണം നിർത്തിയെന്ന് കൗർ പറഞ്ഞു.

ഗൗരവിന്റെ മരണം കസ്റ്റഡി മരണം എന്ന നിലയിൽ അന്വേഷിക്കുമെന്ന് സൗത്ത് ഓസ്‌ട്രേലിയൻ പൊലീസ് പ്രസ്താവനയിൽ പറഞ്ഞു. മേജർ ക്രൈം ഇൻവെസ്റ്റിഗേഷൻ ബ്രാഞ്ച് മരണകാരണവും സാഹചര്യവും അന്വേഷിച്ച് സ്റ്റേറ്റ് കോറോണർക്ക് റിപ്പോർട്ട് നൽകും. സംഭവത്തിൽ ഉൾപ്പെട്ട പൊലീസ് ഉദ്യോഗസ്ഥരുടെ പെരുമാറ്റം സംബന്ധിച്ച അന്വേഷണത്തിന് പബ്ലിക് ഇന്റഗ്രിറ്റി ഓഫിസ് സ്വതന്ത്ര മേൽനോട്ടം വഹിക്കുമെന്നും പൊലീസ് അറിയിച്ചു.