വാഷിങ്ടൺ : ന്യൂയോർക്ക് മുതൽ ലൊസാഞ്ചലസ് വരെയുള്ള പ്രമുഖ നഗരങ്ങളിൽ യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിനെതിരെ ആയിരക്കണക്കിന് ജനങ്ങളണിനിരക്കുന്ന പ്രതിഷേധ മാർച്ച്. യുഎസ് സേനയുടെ 250–ാം വാർഷികാഘോഷത്തിന്റെ ഭാഗമായുള്ള പരേഡ് നടക്കുന്ന വേളയിലാണ് പ്രതിഷേധം. ജനുവരിയിൽ അമേരിക്കൻ പ്രസിഡന്റായി ഡോണൾഡ് ട്രംപ് രണ്ടാമതും ഭരണത്തിലേറിയതിന് ശേഷമുള്ള ഏറ്റവും വലിയ പ്രതിഷേധത്തിനാണ് രാജ്യം സാക്ഷ്യം വഹിക്കുന്നത്. യുഎസിൽ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ ദിവസങ്ങൾക്ക് മുൻപ് ലൊസാഞ്ചലസിൽ ആരംഭിച്ച പ്രക്ഷോഭമാണ് രാജ്യവ്യാപക പ്രതിഷേധ മാർച്ചിന് വഴിമാറിയത്.

അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള നടപടികൾക്കെതിരെ പ്രക്ഷോഭം തുടരുന്ന ലൊസാഞ്ചലസിൽ 4000 നാഷനൽ ഗാർഡുകളെയും 700 മറീനുകളെയും ട്രംപ് വിന്യസിച്ചിരുന്നു.