ലൊസാഞ്ചലസ് : ഒരാഴ്ച നീണ്ട കുടിയേറ്റ പ്രക്ഷോഭം കൂടുതലിടങ്ങളിലേക്കു വ്യാപിക്കുന്നതിനിടെ, 200 മറീൻ സേനാംഗങ്ങളെ നഗരത്തിലെത്തിച്ച് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ട്രംപ് ഭരണകൂടത്തിന്റെ കുടിയേറ്റവിരുദ്ധ നടപടികളിൽ പ്രതിഷേധിച്ചു തെരുവിലിറങ്ങിയവർ നടത്തിയേക്കാവുന്ന അക്രമങ്ങളിൽനിന്ന് ഫെഡറൽ സർക്കാർ സ്ഥാപനങ്ങളെ സംരക്ഷിക്കുന്നതിനാണ് നടപടി. കുടിയേറ്റക്കാർക്കിടയിൽ പരിശോധന നടത്തുന്ന ഫെഡറൽ ഉദ്യോഗസ്ഥർക്ക് സുരക്ഷയൊരുക്കി നാഷനൽ ഗാർഡ് സേനാംഗങ്ങൾ നേരത്തേ തന്നെ രംഗത്തുണ്ട്.

ഇതിനിടെ, നാഷനൽ ഗാർഡ് വിന്യാസം തടഞ്ഞുള്ള കോടതി ഉത്തരവ് സ്റ്റേ ചെയ്ത അപ്പീൽ കോടതി നടപടിയിൽ ട്രംപ് നന്ദി രേഖപ്പെടുത്തി. ലൊസാഞ്ചലസിൽ സേനയെ ഇറക്കിയില്ലായിരുന്നുവെങ്കിൽ നഗരം ഇപ്പോഴേയ്ക്കും കത്തിച്ചാമ്പലായേനെ എന്നും അമേരിക്കൻ പ്രസിഡന്റ് പറഞ്ഞു. ട്രംപ് വിരുദ്ധ ‘നോ കിങ്സ്’ റാലികൾ യുഎസിലെ ഭൂരിഭാഗം ഇടങ്ങളിലും വ്യാപിച്ചു കഴിഞ്ഞു.