ടെൽ അവീവ് : ഹമാസുമായുള്ള 22 മാസത്തെ യുദ്ധത്തിന് ശേഷം ഗാസയിലെ ജനങ്ങളെ കൂട്ടത്തോടെ കുടിയൊഴിപ്പിക്കാൻ ഇസ്രയേൽ ശ്രമിക്കുന്നതായി റിപ്പോർട്ട്. ഗാസയിലെ പലസ്തീനികളെ കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ദക്ഷിണ സുഡാനിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള സാധ്യത ഇസ്രയേൽ ചർച്ച ചെയ്യുന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. ഈ പദ്ധതി നടപ്പായാൽ അത് ഗുരുതരമായ മനുഷ്യാവകാശ പ്രശ്നങ്ങൾക്ക് വഴിവെക്കും. യുദ്ധവും ക്ഷാമവും കാരണം ദുരിതമനുഭവിക്കുന്ന ജനതയെ ഒരു പ്രദേശത്തുനിന്ന് മറ്റൊരു ദുരിതപ്രദേശത്തേക്ക് മാറ്റുന്നത് വലിയ ആശങ്കകൾക്ക് കാരണമാകുന്നുണ്ട്. യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ ‘സ്വമേധയാ ഉള്ള കുടിയേറ്റം’ എന്ന ആശയം നടപ്പാക്കാനാണ് താൻ ശ്രമിക്കുന്നതെന്ന് ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു പറഞ്ഞു.

ഈ നിർദേശത്തെ പലസ്തീൻ ജനതയും മനുഷ്യാവകാശ സംഘടനകളും അന്താരാഷ്ട്ര സമൂഹവും തള്ളിക്കളഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളെ ലംഘിക്കുന്ന നിർബന്ധിത കുടിയൊഴിപ്പിക്കലാണെന്ന് അവർ ആരോപിക്കുന്നു. എന്നാൽ, പലസ്തീനികളെ പുനരധിവസിപ്പിക്കുന്നത് സംബന്ധിച്ച് ഇസ്രയേലുമായി ചർച്ചകൾ നടത്തുന്നില്ലെന്ന് ദക്ഷിണ സുഡാൻ വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി അറിയിച്ചു. അതേസമയം, മിഡിൽ ഈസ്റ്റിലെ പ്രബല സൈനിക ശക്തിയായ ഇസ്രയേലുമായി ബന്ധം മെച്ചപ്പെടുത്താൻ ഈ നീക്കം ദക്ഷിണ സുഡാനെ സഹായിച്ചേക്കും എന്നും ചില വിലയിരുത്തലുകളുണ്ട്.