ഓട്ടവ : തിരികെ ജോലിയിൽ പ്രവേശിക്കാൻ ഫെഡറൽ സർക്കാർ ഉത്തരവിട്ടിട്ടും ഫ്ലൈറ്റ് അറ്റൻഡന്റുകൾ സമരം തുടരുന്നതിനാൽ ഞായറാഴ്ച 240 വിമാനങ്ങൾ റദ്ദാക്കിയതായി എയർ കാനഡ അറിയിച്ചു.സമരം അവസാനിക്കുമെന്ന പ്രതീക്ഷയിൽ എയർ കാനഡ ഞായറാഴ്ച വൈകുന്നേരം മുതൽ വിമാന സർവീസുകൾ പുനരാരംഭിക്കാൻ പദ്ധതിയിട്ടിരുന്നു.

കാനഡയിലെ ഏറ്റവും വലിയ വിമാനക്കമ്പനിയായ എയർ കാനഡയിലെ പതിനായിരത്തിലധികം ഫ്ലൈറ്റ് അറ്റൻഡന്റുകൾ ശനിയാഴ്ച ആരംഭിച്ച സമരം അവസാനിപ്പിക്കാൻ ഫെഡറൽ സർക്കാർ കഴിഞ്ഞ ദിവസം ഇടപെട്ടിരുന്നു. ഇതോടെയാണ് കാനഡ ഇൻഡസ്ട്രിയൽ റിലേഷൻസ് ബോർഡ് (CIRB) നിർബന്ധിത ആർബിട്രേഷൻ പ്രഖ്യാപിക്കുകയും പണിമുടക്ക് അവസാനിപ്പിക്കാൻ ഉത്തരവിടുകയും ചെയ്തതു. എന്നാൽ സർക്കാർ ഉത്തരവ് ഭരണഘടനാ വിരുദ്ധമാണെന്ന് എയർ കാനഡ ഫ്ലൈറ്റ് അറ്റൻഡന്റ്‌സ് യൂണിയൻ ആരോപിച്ചു. അതേസമയം പണിമുടക്ക് കാരണം ശനിയാഴ്ച 700 പ്രതിദിന വിമാന സർവീസുകൾ കമ്പനി റദ്ദാക്കിയിരുന്നു.