വാഷിങ്ടൺ: യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപും യുക്രെയ്ൻ പ്രസിഡന്റ് വ്ളാഡിമിർ സെലെൻസ്‌കിയും തമ്മിൽ നടക്കാനിരിക്കുന്ന കൂടിക്കാഴ്ചയ്ക്ക് മുന്നോടിയായി നിലപാട് വ്യക്തമാക്കി യൂറോപ്യൻ നേതാക്കൾ. മൂന്നര വർഷമായി തുടരുന്ന യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ട് നടത്തുന്ന ചർച്ചയിൽ സെലെൻസ്കിയ്ക്കൊപ്പം യൂറോപ്യൻ നേതാക്കളും പങ്കെടുക്കും. വാഷിങ്ടൺ ഡിസിയിൽ വച്ച് നടക്കുന്ന കൂടിക്കാഴ്ചയിലാണ് സെലെൻസ്കിയ്ക്കൊപ്പം യൂറോപ്യൻ നേതാക്കളും പങ്കെടുക്കുക. അലാസ്ക ഉച്ചകോടിക്ക് ശേഷം യുദ്ധത്തെക്കുറിച്ചുള്ള പുടിന്റെ നിലപാട് സമയം കളയാനുള്ള ഒരു മാർഗമാണെന്ന് യുക്രെയ്നും യൂറോപ്യൻ നേതാക്കളും നേരത്തെ വിമർശനം ഉന്നയിച്ചിരുന്നു.

തിങ്കളാഴ്ച വൈറ്റ് ഹൗസിൽ വച്ച് നടക്കുന്ന ചർച്ചകളിൽ യൂറോപ്യൻ കമ്മിഷൻ പ്രസിഡന്റ് ഉർസുല വോൺ ഡെർ ലെയൻ, നാറ്റോ സെക്രട്ടറി ജനറൽ മാർക്ക് റുട്ടെ, ബ്രിട്ടിഷ് പ്രധാനമന്ത്രി കിയ സ്റ്റാമെർ, ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മക്രോ, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജ മെലോനി, ജർമൻ ചാൻസലർ ഫ്രീഡ്റിഷ് മേർട്സ്, ഫിൻലൻഡ് പ്രസിഡന്റ് അലക്സാണ്ടർ സ്റ്റബ് എന്നിവരാണ് പങ്കെടുക്കുക. കഴിഞ്ഞ ഫെബ്രുവരിയിൽ വൈറ്റ്ഹൗസിൽ വച്ച് നടന്ന ചർച്ചയ്ക്കിടെ ട്രംപും വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസും സെലെൻസ്കിയോട് കയർത്തു സംസാരിച്ചിരുന്നു. ഇത്തരം സംഭവങ്ങൾ ആവർത്തിക്കാതിരിക്കാനും യുക്രെയ്ൻ ഒറ്റപ്പെടില്ലെന്ന് ഉറപ്പാക്കാനുമാണ് യൂറോപ്യൻ നേതാക്കൾ കൂടി ചർച്ചക്കായി വാഷിങ്ടനിൽ എത്തുന്നത്.