ടെല്‍ അവീവ് : ഗാസയിൽ ഹമാസ് ബന്ദികളാക്കിയവരെ മോചിപ്പിക്കാതെ, സൈനിക നടപടി തുടരുന്ന ഇസ്രയേൽ സർക്കാരിനെതിരെ രാജ്യത്ത് വ്യാപക പ്രതിഷേധം. ബന്ദികളുടെ മോചനം ആവശ്യപ്പെട്ട് അവരുടെ കുടുംബങ്ങളുടെ നേതൃത്വത്തിൽ ഞായറാഴ്ച ‘ഡേ ഓഫ് സ്റ്റോപ്പേജ്’ എന്ന പേരിൽ സമരം നടന്നു. പ്രതിഷേധക്കാർ റോഡുകൾ ഉപരോധിക്കുകയും സർക്കാർ സ്ഥാപനങ്ങൾക്ക് മുന്നിൽ തടിച്ചുകൂടുകയും ചെയ്തു. ഇതിനെ തുടർന്ന് 38 പേരെ പൊലീസ് അറസ്റ്റ് ചെയ്തു.

പ്രതിഷേധം ശക്തമായതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ച് പ്രതിഷേധക്കാരെ പിരിച്ചുവിട്ടു. എന്നാൽ, ഹമാസിനെ പൂർണമായി പരാജയപ്പെടുത്താതെ യുദ്ധം അവസാനിപ്പിക്കുന്നത് അവരുടെ ശക്തി വർദ്ധിപ്പിക്കുമെന്ന് പ്രധാനമന്ത്രി നെതന്യാഹു പ്രസ്താവനയിൽ പറഞ്ഞു. ഇത് ബന്ദികളുടെ മോചനം വൈകിപ്പിക്കുമെന്നും ഒക്ടോബർ ഏഴ് ഭീകരത (ഹമാസ് ഇസ്രയേലിന് നേര്‍ക്ക് ആക്രമണം നടത്തുകയും നിരവധിപേരെ ബന്ദികളാക്കുകയും ചെയ്ത സംഭവം) ആവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.