വാഷിങ്ടൺ: യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച ഫലപ്രദമെന്ന് ട്രംപ്. യുക്രൈനിന്റെയും റഷ്യയുടെയും പ്രസിഡന്റുമാര്‍ തമ്മില്‍ ഉഭയകക്ഷി സമാധാന ചര്‍ച്ചയ്ക്കുള്ള വഴിയൊരുങ്ങിയതായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് അറിയിച്ചു. ഇവര്‍ തമ്മിലുള്ള കൂടിക്കാഴ്ചയ്ക്ക് പുറമെ, ഞങ്ങള്‍ മൂന്ന് നേതാക്കളും ഒരുമിച്ചുള്ള ചര്‍ച്ചയും നടക്കുമെന്നും ട്രംപ് അറിയിച്ചു.
കൂടിക്കാഴ്ചയ്ക്കിടെ താൻ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനെ ഫോണില്‍ വിളിക്കുകയും മുന്‍കൂട്ടി തീരുമാനിക്കുന്ന ഒരു സ്ഥലത്ത് വെച്ച് പുടിനും സെലെന്‍സ്‌കിയും ഒരുമിച്ചുള്ള കൂടിക്കാഴ്ചയ്ക്കുള്ള ഒരുക്കങ്ങള്‍ ആരംഭിക്കുകയും ചെയ്തതായും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസില്‍ നടക്കുന്ന കൂടിക്കാഴ്ചയില്‍ നിര്‍ണായകമായ നീക്കങ്ങള്‍ ഉണ്ടായതായി എഎഫ്പി റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഡോണള്‍ഡ് ട്രംപ്, യുക്രെയ്ൻ പ്രസിഡന്റ് വൊളോഡിമിര്‍ സെലെന്‍സ്‌കി, ബ്രിട്ടണ്‍, ഫ്രാന്‍സ്, ജര്‍മനി, ഇറ്റലി, ഫിന്‍ലാന്‍ഡ്, യൂറോപ്യന്‍ കമ്മീഷന്‍, നാറ്റോ എന്നിവയുടെ നേതാക്കളുമായി നടത്തി കൊണ്ടിരുന്ന കൂടിക്കാഴ്ചയ്ക്ക് ഇടയിലാണ് പുടിനുമായി സംസാരിക്കാന്‍ സമയം എടുത്തതെന്നും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു. തിങ്കളാഴ്ചയാണ് വൈറ്റ് ഹൗസിലെ ഓവല്‍ ഓഫീസില്‍ വെച്ച് ട്രംപ് ഈ കൂടിക്കാഴ്ചയ്ക്ക് സമയം ഒരുക്കിയത്.
മേഖലയില്‍ സമാധാനവും സുരക്ഷിതത്വവും കൊണ്ടുവരാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് യുക്രെയ്ൻ പ്രതിജ്ഞാബദ്ധമാണെന്ന് സെലെന്‍സ്‌കി ചര്‍ച്ചയ്ക്ക് ശേഷം പ്രതികരിച്ചു. ട്രംപുമായും യൂറോപ്യന്‍ നേതാക്കളുമായും വാഷിങ്ടണില്‍ നടക്കുന്ന കൂടിക്കാഴ്ച പ്രധാനചുവടുവെയ്പ്പാണ്. യുക്രെയ്നിലെ സമാധാനം എന്നാല്‍ യൂറോപ്പിന് മുഴുവനുമുള്ള സമാധാനമാണെന്നും ശക്തി ഉപയോഗിച്ച് മാത്രമേ റഷ്യയെ സമാധാനത്തിലേക്ക് തള്ളിവിടാനാകൂ എന്നും അദ്ദേഹം വ്യക്തമാക്കി.

ഓഗസ്റ്റ് 15-ന് അലാസ്‌കയില്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡിമിര്‍ പുടിനുമായി ട്രംപ് നടത്തിയ ചര്‍ച്ചയില്‍ വെടിനിര്‍ത്തല്‍കാര്യത്തില്‍ തീരുമാനമാകാത്ത പശ്ചാത്തലത്തിലാണ് സെലെന്‍സ്‌കിയുമായുള്ള കൂടിക്കാഴ്ച.