ഓട്ടവ: ഖലിസ്ഥാൻ ഭീകര സംഘടനകൾ തങ്ങളുടെ മണ്ണിൽ പ്രവർത്തിക്കുന്നുണ്ടെന്നും അവർ വിവിധ ഇടങ്ങളിൽ നിന്ന് അനധികൃതമായി ധനശേഖരണം നടത്തുന്നുണ്ടെന്നും സമ്മതിച്ച് കനേഡിയൻ സർക്കാർ. ഖലിസ്ഥാനി അനുകൂല ഘടകങ്ങൾ ഇന്ത്യാ വിരുദ്ധ പ്രവർത്തനങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനായി കനേഡിയൻ മണ്ണ് ഉപയോഗിക്കുന്നുണ്ടെന്ന് ഇന്ത്യ നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് ശരിവയ്ക്കുന്ന തരത്തിലുള്ള റിപ്പോർട്ടാണ് കനേഡിയൻ സർക്കാർ തന്നെ പുറത്തുവിട്ടിരിക്കുന്നത്. കനേഡിയൻ സെക്യൂരിറ്റി ഇന്റലിജൻസ് സർവീസ് 2024 ജൂൺ 18-ന് നൽകിയ റിപ്പോർട്ടിനെ തുടർന്നാണ് പുതിയ റിപ്പോർട്ട് കാനഡ പുറത്തുവിട്ടത്. റിപ്പോർട്ടിനോട് ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

‘‘പഞ്ചാബിൽ ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുന്നതിനുള്ള മാർഗങ്ങളെ പിന്തുണയ്ക്കുന്ന ഖലിസ്ഥാൻ ഭീകരവാദ ഗ്രൂപ്പുകൾ കാനഡയിൽ പ്രവർത്തിക്കുന്നുണ്ട്. അവർ കാനഡ ഉൾപ്പെടെയുള്ള നിരവധി രാജ്യങ്ങളിൽ നിന്ന് ധനശേഖരണം നടത്തുന്നതായും സംശയിക്കുന്നു,’’ കനേഡിയൻ സർക്കാരിന്റെ റിപ്പോർട്ടിൽ പറയുന്നു. രാഷ്ട്രീയ പ്രേരിത വയലന്റ് എക്സ്ട്രീമിസം (പിഎംവിഇ) എന്ന വിഭാഗത്തിൽ ഖലിസ്ഥാൻ ഭീകരവാദികളും ഉൾപ്പെടുന്നുണ്ടെന്നും റിപ്പോർട്ട് പറയുന്നു. ഹമാസിനും ഹിസ്ബുള്ളയ്ക്കും ഒപ്പമാണ് ഖലിസ്ഥാനി ഗ്രൂപ്പുകളായ ബബ്ബർ ഖൽസ ഇന്റർനാഷനൽ, ഇന്റർനാഷനൽ സിഖ് യൂത്ത് ഫെഡറേഷൻ കാനഡ എന്നീ സംഘടനകളെ ഉൾപ്പെടുത്തിയിരിക്കുന്നത്. അതേസമയം ഗുർപത്വന്ത് സിങ് പന്നുവിന്റെ സിഖ്സ് ഫോർ ജസ്റ്റിസ് സംഘടനയെ പട്ടികയിൽ കനേഡിയൻ സർക്കാർ ഉൾപ്പെടുത്തിയിട്ടില്ലെന്നതും ശ്രദ്ധേയമാണ്. ഭീകരവാദ ഗ്രൂപ്പുകൾ പണം സ്വരൂപിക്കുന്നതെങ്ങനെയെന്നും റിപ്പോർട്ടിൽ വിശദീകരിക്കുന്നുണ്ട്.