ന്യൂഡൽഹി : പാക്കിസ്ഥാനും സൗദി അറേബ്യയും തമ്മിലുണ്ടാക്കിയ സൈനിക കരാർ ഇന്ത്യയുടെ ദേശീയ സുരക്ഷയ്ക്ക് ഭീഷണിയാകുമോയെന്ന കാര്യം പരിശോധിക്കുമെന്ന് കേന്ദ്രം. ഏതെങ്കിലുമൊരു രാജ്യത്തിന് നേരെയുള്ള ആക്രമണത്തെ സംയുക്തമായി നേരിടുന്ന തന്ത്രപരമായ സൈനിക കരാറിനാണ് പാക്കിസ്ഥാനും സൗദിയും രൂപം നൽകിയത്.
ഇന്ത്യയുടെ ദേശീയ സുരക്ഷയെയും മേഖലയുടെ സുരക്ഷയെയും കരാർ ഏതെങ്കിലും വിധത്തിൽ ബാധിക്കുമോയെന്നത് സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് വിദേശകാര്യ വക്താവ് രൺധീർ ജയ്സ്വാൾ പ്രതികരിച്ചു. ഇന്ത്യയുടെ ദേശീയ താൽപര്യങ്ങൾ ഏതുവിധേനയും സംരക്ഷിക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധരാണെന്നും അദ്ദേഹം പറഞ്ഞു.

പാക്കിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫിന്റെ സൗദി സന്ദർശനത്തിനിടെ ബുധനാഴ്ചയാണ് ഇരുരാജ്യങ്ങളും കരാറിലൊപ്പിട്ടത്. ഹമാസിനെ ലക്ഷ്യമിട്ട് ഇസ്രയേൽ ഖത്തറിൽ ആക്രമണം നടത്തിയതിനു പിന്നാലെയാണ് കരാർ എന്നത് ശ്രദ്ധേയമാണ്. നേരത്തെ, പഹൽഗാം ഭീകരാക്രമണത്തിനു മറുപടിയായി ഇന്ത്യ പാക്കിസ്ഥാനു നേരെ ഓപ്പറേഷൻ സിന്ദൂർ സൈനിക നടപടി കൈക്കൊണ്ടിരുന്നു.