ഹാലിഫാക്സ് : എട്ട് ദിവസത്തെ നടപടികൾക്ക് ശേഷം നോവസ്കോഷ നിയമസഭയുടെ ശരത്കാല സമ്മേളനം അവസാനിച്ചു. കുറഞ്ഞ സമയം കൊണ്ട് പൊതുജനങ്ങൾക്ക് പ്രയോജനകരമായ നിരവധി നിയമനിർമ്മാണങ്ങൾ നടത്താൻ സർക്കാരിന് കഴിഞ്ഞെന്നും തങ്ങൾ കാര്യക്ഷമമായാണ് പ്രവർത്തിച്ചതെന്നും പ്രധാനമന്ത്രി ടിം ഹൂസ്റ്റൺ പ്രതികരിച്ചു. എന്നാൽ, എട്ട് ദിവസത്തെ സമ്മേളനം പ്രധാന വിഷയങ്ങളിൽ പൂർണ്ണമായ ചർച്ചകൾക്ക് അവസരം നൽകിയില്ലെന്ന് പ്രതിപക്ഷം ആരോപിച്ചു.
ചോദ്യങ്ങൾക്ക് ഉത്തരം നൽകാൻ സർക്കാരിന് താൽപ്പര്യമില്ലാത്തതിന്റെ സൂചനയാണ് ഈ തിടുക്കത്തിലുള്ള സമ്മേളനം എന്ന് എൻഡിപി നേതാവ് ക്ലോഡിയ ചെൻഡർ വിമർശിച്ചു. കൂടാതെ, വിവിധ ഭേദഗതികൾ ഒരൊറ്റ നിയമമായി ചേർത്തുള്ള ‘ഓംനിബസ് ബില്ലുകൾ’ അവതരിപ്പിച്ചത് ചർച്ചകൾ പരിമിതപ്പെടുത്താനുള്ള ശ്രമമാണെന്ന് ലിബറൽ നേതാവ് ഡെറക് മോംബർക്വെറ്റ് പറഞ്ഞു.

ക്രൗൺ ലാൻഡിലെ മരംമുറിക്കൽ കാരണം റോഡുകളിലേക്കുള്ള പ്രവേശനം തടയുന്നത് നിയമവിരുദ്ധമാക്കുന്ന വിവാദമായ ഓമ്‌നിബസ് ബിൽ വ്യാഴാഴ്ച വൈകി പാസാക്കി. ഇത് സമ്മേളനത്തിന്റെ പ്രധാന ചർച്ചാവിഷയമായിരുന്നു.