Monday, October 13, 2025

ഗാസ സമാധാന പദ്ധതി; ഉച്ചകോടിയിൽ മോദി പങ്കെടുക്കില്ല, പകരം വിദേശകാര്യസഹമന്ത്രി

ന്യൂഡൽഹി: ഗാസ സമാധാന പദ്ധതിയെക്കുറിച്ച് ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപിൻ്റെ നേതൃത്വത്തിൽ നാളെ നടക്കുന്ന ഉച്ചകോടിയിൽ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ല. ഉച്ചകോടിക്ക് നരേന്ദ്ര മോദിയേയും അമേരിക്കയും ഈജിപ്തും ക്ഷണിച്ചിരുന്നു. ഈജിപ്തിലെ ഷാംഅൽഷെയ്കിലാണ് ഉച്ചകോടി നടക്കുന്നത്. വിദേശകാര്യസഹമന്ത്രി കീർത്തി വർദ്ധൻ സിങ് ഉച്ചകോടിയിൽ ഇന്ത്യയെ പ്രതിനിധീകരിക്കും. ഗാസ സമാധാന നീക്കത്തെക്കുറിച്ച് ചർച്ച ചെയ്യുന്ന ഉച്ചകോടിക്ക് ഇരുപതിലധികം രാജ്യങ്ങൾക്കാണ് ക്ഷണം ഉള്ളത്.

ഗാസ മുനമ്പിലെ യുദ്ധം അവസാനിപ്പിക്കുക, മിഡിൽ ഈസ്റ്റിൽ സമാധാനവും സ്ഥിരതയും ഉറപ്പുവരുത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് തിങ്കളാഴ്ച ഈജിപ്തിൽ ഉച്ചകോടി സംഘടിപ്പിക്കുന്നത്. ഡോണൾഡ് ട്രംപ് ഉൾപ്പെടെ ഇരുപതോളം ലോക നേതാക്കൾ നാളെ ഈജിപ്തിൽ നടക്കുന്ന പശ്ചിമേഷ്യ സമാധാന ഉച്ചകോടിയിൽ പങ്കെടുക്കും. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണും ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറും ഈജിപ്തിൽ എത്തുമെന്ന് സ്ഥിരീകരിച്ചു. ഈജിപ്തിലേക്ക് പോകുന്നതിനുമുമ്പ് ട്രംപ് ഇസ്രായേൽ സന്ദർശിക്കും. നാളെ രാവിലെ ഹമാസ് ബന്ദികളെ മോചിപ്പിച്ചു തുടങ്ങും. മാനുഷിക സഹായവുമായി നൂറുകണക്കിന് ട്രക്കുകൾ ഇന്ന് ഗാസയിൽ പ്രവേശിക്കും. ബന്ദി കൈമാറ്റം തുടങ്ങുന്നത് ഇന്ന് വൈകിട്ടോടെ തീരുമാനമാകും. കഴിഞ്ഞ ആഴ്ചയാണ് വെടിനിർത്തലിന് ഇസ്രയേലും ഹമാസും സമ്മതിച്ചത്.

Advertisement

Stay Connected
16,985FansLike
2,458FollowersFollow
61,453SubscribersSubscribe
Must Read
Related News
error: Content is protected !!