ഓട്ടവ : ഒരു വർഷം മുൻപ് തിരിച്ചയച്ച കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പൂർണ്ണമായി തിരികെയെത്തിക്കാൻ ഇന്ത്യ സമ്മതിച്ചതായി കനേഡിയൻ വിദേശകാര്യ മന്ത്രി അനിത ആനന്ദ്. രണ്ട് വർഷത്തെ നയതന്ത്രബന്ധത്തിലെ ഉലച്ചിലിന് ശേഷം ഇന്ത്യ സന്ദർശിക്കുന്ന ആദ്യത്തെ കനേഡിയൻ കാബിനറ്റ് മന്ത്രിയാണ് ഇവർ. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന ഉദ്യോഗസ്ഥരുമായി അനിത ആനന്ദ് കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും വ്യാപാരം, നിർമ്മിത ബുദ്ധി തുടങ്ങിയ മേഖലകളിൽ സഹകരിക്കാനുള്ള പ്രസ്താവനയിലും ഒപ്പുവെച്ചു.

ഈ പുതിയ നീക്കം വ്യാപാര ചർച്ചകൾ പുനരാരംഭിക്കുന്നതിന്റെ ആദ്യപടിയാണെന്ന് മന്ത്രി മുംബൈയിൽ വെച്ച് വ്യക്തമാക്കി. ട്രാൻസ്‌നാഷണൽ രാഷ്ട്രീയ അടിച്ചമർത്തൽ വിഷയം ഉന്നയിച്ചുകൊണ്ട്, കനേഡിയൻ പൗരന്മാരുടെ സുരക്ഷ എപ്പോഴും ഉറപ്പാക്കുമെന്നും അനിത ആനന്ദ് പറഞ്ഞു. പ്രധാനമന്ത്രി മാർക്ക് കാർണി ജി7 ഉച്ചകോടിയിൽ മോദിയെ സ്വീകരിച്ചതിലൂടെയാണ് വിശ്വാസം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾ കാനഡ ആരംഭിച്ചത്. വ്യാപാരക്കരാർ ചർച്ചകൾ ഉൾപ്പെടെയുള്ള കാര്യങ്ങൾ ഘട്ടം ഘട്ടമായി നടപ്പാക്കാനാണ് ഇരു രാജ്യങ്ങളുടെയും തീരുമാനം. വർഷങ്ങളോളം നീണ്ട നയതന്ത്രപരമായ അകൽച്ചയ്ക്ക് ശേഷം ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം മെച്ചപ്പെടുന്നതായി റിപ്പോർട്ട്.