വാഷിങ്‌ടൺ : റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ നിർത്തുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി തനിക്ക് ഉറപ്പുനൽകിയതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമങ്ങളിൽ ഇത് വലിയൊരു ചുവടുവയ്പ്പായിരിക്കുമെന്നും ട്രംപ് പറഞ്ഞു. വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
“റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിൽ ഞാൻ സന്തുഷ്ടനായിരുന്നില്ല. ഇനി വാങ്ങില്ലെന്ന് നരേന്ദ്ര മോദി ഉറപ്പുനൽകി. ഇത് വലിയൊരു ചുവടുവയ്പ്പാണ്. ചൈനയെയും ഇത് ചെയ്യാൻ ഞങ്ങൾ പ്രേരിപ്പിക്കും,” ട്രംപ് പറഞ്ഞു. കയറ്റുമതി പെട്ടെന്ന് നിർത്താൻ ഇന്ത്യക്ക് കഴിയില്ലെന്നും എന്നാൽ ആ പ്രക്രിയ ഉടൻ അവസാനിക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. അതേസമയം, ട്രംപിന്റെ പ്രസ്താവനയോട് വാഷിങ്‌ടണിലെ ഇന്ത്യൻ എംബസി പ്രതികരിച്ചില്ലെന്നാണ് റിപ്പോർട്ട്.

യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ റഷ്യയുടെ എണ്ണ വരുമാനം തടയാൻ യുഎസ് ശ്രമങ്ങൾ ശക്തമാക്കുന്നതിനിടെയാണ് ഈ നീക്കം. റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്ന മറ്റ് രാജ്യങ്ങളെയും ഇത് സ്വാധീനിച്ചേക്കാം.