ഇടുക്കി: അടിമാലി കൂമ്പന്‍പാറയില്‍ രാത്രിയുണ്ടായ മണ്ണിടിച്ചിലില്‍ വീടിനുള്ളില്‍ കുടുങ്ങിയ ദമ്പതികളില്‍ ഗൃഹനാഥന്‍ മരിച്ചു. ലക്ഷം വീട് കോളനി ഭാഗത്തുണ്ടായ മണ്ണിടിച്ചിലില്‍ ബിജു എന്നയാളാണ് മരിച്ചത്. ശനിയാഴ്ച രാത്രി 10.30-യ്ക്കായിരുന്നു അപകടമുണ്ടായത്. ധനുഷ്കോടി ദേശീയപാതയുടെ സമീപത്തായിരുന്നു മണ്ണിടിച്ചില്‍. ഏഴു മണിക്കൂറോളം നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവിലാണ് ബിജുവിനെ പുറത്തെത്തിച്ചത്. നേരത്തെ ബിജുവിന്റെ ഭാര്യ സന്ധ്യയെ പുറത്തെത്തിച്ചിരുന്നു. അബോധാവസ്ഥയിലായിരുന്ന ബിജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചതായി സ്ഥിരീകരിക്കുകയായിരുന്നു.

അപകടത്തില്‍പ്പെട്ടവര്‍ കോണ്‍ക്രീറ്റ് ബീമുകള്‍ക്കിടയില്‍ കുടുങ്ങിപ്പോയതാണ് രക്ഷാപ്രവര്‍ത്തനം വൈകാന്‍ ഒരു പ്രധാന കാരണമായത്. ദേശീയ പാതയ്ക്കായി മണ്ണെടുത്തപ്പോഴാണ് വിള്ളൽ ഉണ്ടായതെന്ന് നാട്ടുകാർ പറയുന്നു. അപകടത്തിന് തൊട്ടുമുമ്പ് 22 കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചതാണ് വലിയൊരു ദുരന്തം ഒഴിവാകാന്‍ കാരണമായത്. ദുരന്തത്തില്‍ വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്ന നിലയിലാണ്. മന്ത്രി റോഷി അഗസ്റ്റിന്‍, എ രാജ എംഎല്‍എ, ജില്ലാകലക്ടര്‍ എന്നിവര്‍ സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു.
