ഓട്ടവ : കനേഡിയൻ ഉൽപ്പന്നങ്ങളുടെ ഇറക്കുമതിക്ക് 10% അധിക തീരുവ ചുമത്തുമെന്ന് യുഎസ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചു. ഒൻ്റാരിയോ പ്രവിശ്യ സംപ്രേഷണം ചെയ്ത താരിഫ് വിരുദ്ധ ടെലിവിഷൻ പരസ്യമാണ് അധിക തീരുവയ്ക്ക് കാരണമെന്നും ട്രംപ് ചൂണ്ടിക്കാട്ടി. അതേസമയം 10% വർധന എപ്പോൾ പ്രാബല്യത്തിൽ വരുമെന്നോ എല്ലാ കനേഡിയൻ ഉൽപ്പന്നങ്ങൾക്കും ഇത് ബാധകമാകുമോ എന്ന് അദ്ദേഹം വ്യക്തമാക്കിയിട്ടില്ല. താരിഫ് വിരുദ്ധ പരസ്യത്തില്‍ പ്രകോപിതനായ ട്രംപ് കാനഡയുമായുള്ള ‘വ്യാപാരചര്‍ച്ചകള്‍ അവസാനിപ്പിക്കുകയാണെന്ന് പ്രഖ്യാപിച്ചിരുന്നു. അതേസമയം വാരാന്ത്യത്തിനുശേഷം പരസ്യം പിൻവലിക്കുമെന്ന് ഒൻ്റാരിയോ പ്രീമിയർ ഡഗ് ഫോർഡ് അറിയിച്ചിട്ടുണ്ട്.

വസ്തുതകളെ തെറ്റായി ചിത്രീകരിക്കുന്നതും ശത്രുതാപരമായ പ്രവൃത്തിയും കാരണം, കാനഡയിലെ താരിഫ് അവർ ഇപ്പോൾ നൽകുന്നതിനേക്കാൾ 10% വർധിപ്പിക്കുന്നു, ട്രൂത്ത് സോഷ്യൽ മീഡിയ പോസ്റ്റിലൂടെ ട്രംപ് പറഞ്ഞു. “അവരുടെ പരസ്യം ഉടനടി പിൻവലിക്കേണ്ടതായിരുന്നു, പക്ഷേ അത് ഒരു വഞ്ചനയാണെന്ന് അറിഞ്ഞുകൊണ്ട് വേൾഡ് സീരീസിനിടെ ഇന്നലെ രാത്രി അവർ അത് പ്രക്ഷേപണം ചെയ്യാൻ അനുവദിച്ചു,” ട്രംപ് പറയുന്നു.

കനേഡിയൻ ഉൽപ്പന്നങ്ങളിൽ പലതിനും യുഎസ് 35% താരിഫ് ചുമത്തിയിട്ടുണ്ട്. അതേസമയം സ്റ്റീൽ, അലുമിനിയം എന്നിവയ്ക്ക് 50% നിരക്കാണ്. ഊർജ്ജ ഉൽപ്പന്നങ്ങൾക്ക് 10% കുറഞ്ഞ നിരക്കാണ് നിലവിലുള്ളത്. എന്നാൽ, യുഎസ്-കാനഡ-മെക്സിക്കോ കരാർ പ്രകാരം ഉൾപ്പെടുന്ന മറ്റ് ഉൽപ്പന്നങ്ങൾക്ക് ഇളവ് നൽകിയിട്ടുണ്ട്.
